മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ പുനഃരാരംഭിച്ചതിനു പിന്നാലെ ഇന്നലെ 27-ാം സാക്ഷി സെയ്തലവി കൂടി കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം 25-ാം സാക്ഷി വിജയകുമാർ, 26-ാം സാക്ഷി രാജേഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാണിച്ച് പ്രോസിക്യുഷൻ നൽകിയ ഹർജി പരിഗണിച്ച് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ജാമ്യം റദ്ദാക്കിയുള്ള വിചാരണക്കോടതി ഉത്തരവ് റദ്ദാക്കപ്പെട്ടതിനു പിന്നാലെ വീണ്ടും കൂറുമാറ്റം ഉണ്ടായത് മധുവിന്റെ കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിൽ തുടർന്നാൽ വിചാരണ അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ ആരോപണം ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയിൽ ഇന്നലെയുണ്ടായ നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |