ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ മരിച്ചവരുടെ കൃത്യമായ കണക്കെടുത്ത് ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയുടെ നിർദ്ദശം. മരിച്ചവരുടെ കൃത്യമായ കണക്ക് ലഭ്യമാക്കാത്ത കേന്ദ്ര സർക്കാർ നടപടികളിൽ സമാജ്‌വാദി അംഗം രാംഗോപാൽ യാദവ് അദ്ധ്യക്ഷനായ സമിതി നിരാശ രേഖപ്പെടുത്തി. രാജ്യസഭയിൽ സമർപ്പിച്ച സമിതിയുടെ 137-ാം റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സർക്കാർ ഏജൻസികളിൽ നിന്ന് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും പ്രതീക്ഷിക്കുകയാണെന്നും സമിതി അറിയിച്ചു.
ക്ഷാമമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടർ വിതരണം തടസപ്പെടുമെന്ന് സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വയം പര്യാപ്‌തമാണെന്നാണ് 2020ൽ കേന്ദ്രം പാർലമെന്ററി സമിതിയെ അറിയിച്ചത്. എന്നാൽ രണ്ടാം തരംഗത്തിൽ സർക്കാർ വാദം പൊള്ളയാണെന്ന് തെളിഞ്ഞു.
സിലിണ്ടർ നീക്കത്തിലെ പിഴവും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പാളിച്ചകളും സർക്കാരിന്റെ പരാജയം എടുത്തുകാട്ടി. ആശുപത്രികളിലെ ഓക്‌സിജൻ ഉത്പാദന ശേഷിയും മെഡിക്കൽ ഓക്‌സിജൻ, വെന്റിലേറ്റർ കിടക്കകൾ എന്നിവ ഉറപ്പാക്കാത്തതും സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഓക്‌സിജൻ ക്ഷാമം കാരണം ആശുപത്രികളിൽ നിരവധി പേർ മരിച്ചെന്ന മാദ്ധ്യമ വാർത്തകളും സമിതി കണക്കിലെടുത്തു.
കണക്ക് കൊടുത്തത് 20 സംസ്ഥാനം
ഓക്‌സിജൻ ലഭിക്കാതെയുള്ള കൊവിഡ് മരണങ്ങളുടെ വിശദാംശം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ 20 സംസ്ഥാനങ്ങളാണ് പ്രതികരിച്ചത്. എന്നാൽ അവയിലൊന്നും ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം സ്ഥിരീകരിക്കാത്തത് ആശ്ചര്യപ്പെടുത്തിയെന്നും സമിതി കണ്ടെത്തി. ഓക്സിജൻ കിട്ടാതെയുള്ള മരണങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ഓഡിറ്റ് ചെയ്യണം. രോഗികളുടെ കുടുംബം ഓക്‌സിജനായി യാചിക്കുകയും സിലിണ്ടറുകൾക്കായി ക്യൂ നിൽക്കുകയും ചെയ്തു.
വസ്‌തുതാപരമായ കാര്യങ്ങളിലെ അലംഭാവം കൊവിഡ് മരണങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനം വ്യക്തമാക്കിയെന്നും വിമർശനമുണ്ട്. ഓക്‌സിജന്റെ അപര്യാപ്തത മൂലമുള്ള മരണം തിരിച്ചറിയുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങളില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |