തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 507 ഹോട്ട് സ്‌പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവയുടെ പട്ടിക തദ്ദേശവകുപ്പിനു കൈമാറി. ഏഴു മാസത്തിനിടെ ഓരോ ജില്ലയിലും നായകടിക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ളവയുടെ പട്ടിക ക്രമീകരിച്ചാണ് ഹോട്ട്സ്പോട്ടുകൾ നിർവചിച്ചത്. ഏഴ് മാസത്തിനിടെ 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്‌പോട്ട് പട്ടികയിലുണ്ട്.
മനുഷ്യർക്ക് കടിയേറ്റതിന്റെ കണക്ക് അനുസരിച്ച് ആരോഗ്യവകുപ്പ് നൽകിയ പട്ടികയ്ക്കു പുറമേ മൃഗങ്ങൾക്ക് നായകടിയേറ്റതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്സ്‌പോട്ട് ലിസ്റ്റ് നൽകും. ഇവ രണ്ടും ക്രോഡീകരിച്ചശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്‌പോട്ടുകളുടെ അന്തിമലിസ്റ്റ് പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങൾ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട് സ്പോട്ട് കണ്ടെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകിയ പട്ടിക അനുസരിച്ച് 507 ഹോട്ട് സ്പോട്ടുകളിൽ ഏറ്റവും കൂടുതലുള്ളത് പത്തനംത്തിട്ടയിൽ, 64 എണ്ണം. തൃശൂർ 58, എറണാകുളം 53, ആലപ്പുഴ 39,വയനാട് 32, പാലക്കാട് 32, ഇടുക്കി 31,തിരുവനന്തപുരം 31, കോഴിക്കോട് 30,മലപ്പുറം 29, കൊല്ലം 29,കാസർകോട് 29, കോട്ടയം 25, കണ്ണൂർ 25 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |