പാലക്കാട്: പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പും ലൈസൻസ് നൽകലും ആരംഭിച്ചു. ആദ്യദിനം 50 വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകി. ജില്ലയിലെ തന്നെ ആദ്യത്തെ വാക്സിനേഷൻ ക്യാമ്പാണ് അമ്പലപ്പാറയിൽ നടക്കുന്നത്. അമ്പലപ്പാറ വെറ്ററിനറി ഡിസ്‌പൻസറി മുഖേനയാണ് പ്രതിരോധ കുത്തിവയ്പ്പ്. ലൈസൻസ് എടുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസമാണ് ക്യാമ്പ് നടക്കുന്നത്. വെറ്ററിനറി ഡിസ്‌പെൻസറി വഴി നൽകുന്ന വാക്സിനേഷനു ശേഷം പ്രദേശങ്ങളെ അടിസ്ഥാനമാക്കിയും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി പറഞ്ഞു.
വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം വെറ്ററിനറി ഡിസ്‌പെൻസറിയിൽ പ്രസിഡന്റ് പി. വിജയലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. ശശികുമാർ അദ്ധ്യക്ഷനായി. വെറ്ററിനറി ഡോക്ടർ ബോബിത സ്റ്റാൻലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഐ. സീനത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് കാസിം, വാർഡ് മെമ്പർ പി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളശേരിയിൽ 15 മുതൽ
കേരളശേരി പഞ്ചായത്തിലെ വളർത്തുനായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവയ്പ്പും ലൈസൻസ് നൽകലും 15, 16, 17 തിയതികളിൽ രാവിലെ 10 മുതൽ 12 വരെ നടക്കും. 15ന് തടുക്കശ്ശേരി മൃഗാശുപത്രി, 16ന് വടശ്ശേരി വെറ്റിനറി സബ് സെന്റർ, 17 ന് കുണ്ടളശ്ശേരി പകൽവീട് എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |