തിരുവനന്തപുരം: ചൂട് ചായ കുടിച്ചാണ് രാവിലെ ഏഴിന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിറങ്ങുന്നത്. ചായയ്‌ക്കൊപ്പം രണ്ടു ബിസ്‌കറ്റും കഴിച്ച് പദയാത്ര ആരംഭിക്കുന്ന പോയിന്റിലേക്ക് വണ്ടികയറും. രാവിലത്തെ മൂന്നു മണിക്കൂർ നടത്തത്തിനിടെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ വഴിയിൽ കാണുന്ന ഹോട്ടലിലേക്ക് കയറും. ചായയ്‌ക്കൊപ്പം ഉഴുന്നുവട കഴിക്കാനാണ് ഇഷ്‌ടം.
മസാലദോശയുണ്ടെങ്കിൽ സന്തോഷം. വിശ്രമസ്ഥലത്ത് എത്തുമ്പോൾ കൂടെയുള്ളവർ കഴിക്കുന്ന ആഹാരം തന്നെയാണ് രാഹുലും കഴിക്കുന്നത്. കേരളത്തിലേക്ക് കടന്നശേഷം ദോശ,ഉപ്പുമാവ്, ഇഡ്ഢലി തുടങ്ങിയവയാണ് പ്രഭാതഭക്ഷണം.
ഉച്ചയ്‌ക്ക് ചോറിന് മീൻകറി നിർബന്ധം. കേരള നെയ്മീൻ കറിയോട് പണ്ടേ താത്പര്യമാണ്. കോഴിക്കോടെത്തിയാൽ പാരഗണിലെ നെയ്‌മീൻ കറി രാഹുൽ സ്ഥിരം കഴിക്കാറുണ്ട്. ഇത് അറിയാവുന്ന സംഘാടകർ കഴിഞ്ഞദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനൊപ്പം മീൻകറി ഒരുക്കിയിരുന്നു. രാത്രി ആഹാരം റൊട്ടിയോ പനീറോ ആയിരിക്കും. മീൻകറി ഒഴിച്ചുനിറുത്തിയാൽ സസ്യാഹാരങ്ങളാണ് കൂടുതലും കഴിക്കുകയെന്ന് ഫുഡ് കമ്മിറ്രി ഭാരവാഹികൾ പറഞ്ഞു. ഇടയ്‌ക്കിടെ ആപ്പിൾ ജ്യൂസ്, മിന്റ് ലൈം അടക്കമുളള ശീതളപാനീയങ്ങൾ കുടിക്കും. ഐസ് അല്‌പം കൂടുതലിടുന്നതാണ് ഇഷ്‌ടം. ഓറഞ്ചും മുന്തിരിയുമടക്കമുളള പഴവർഗങ്ങളും ഇടവേളകളിൽ കഴിക്കാറുണ്ട്. എന്തായാലും മിതമായി മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |