തൃശൂർ: തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിന്റടിച്ച് തൊഴിലാളികൾ. ത്രിവർണ പതാകയുടെ നിറത്തിലുള്ള പെയിന്റടിക്കാനാണ് നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പെയിന്റ് ചെയ്തപ്പോൾ ബിജെപി പതാകയുടെ നിറമായി. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെ പെയിന്റ് മാറ്റാൻ നേതാക്കൾ നിദേശിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃശൂരിൽ ജില്ലയിൽ കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഡിസിസി ഓഫീസിൽ മിനുക്ക് പണികൾ നടത്താൻ തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് പെയിന്റടിച്ച് തീർന്നത്. ഇതോടെ തൂവെള്ള നിറത്തിലായിരുന്ന ഡിസിസി ഓഫീസ് കാവിയും പച്ചയും നിറത്തിലായി. വിമർശനങ്ങൾ ഉയർന്നതോടെ അബദ്ധം പറ്റിയെന്ന് മനസിലായ നേതാക്കൾ തൊഴിലാളികളോട് പെയിന്റ് മാറ്റിയടിക്കാൻ നിർദേശിച്ചു. തുടർന്ന് തൊഴിലാളികൾ ഇന്ന് രാവിലെ എത്തി നിറം മാറ്റാൻ തുടങ്ങി. നേരത്തേയടിച്ച കാവി നിറത്തിന് പകരം പച്ചയും വെള്ളയും നൽകിക്കൊണ്ടാണ് ഇപ്പോൾ പെയിന്റടിക്കുന്നത്.
തൊഴിലാളികൾക്ക് പറ്റിയ അബദ്ധമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. നേരത്തെയും ഇതേ നിറങ്ങളായിരുന്നെങ്കിലും ഇത്ര ഉദിപ്പുണ്ടായിരുന്നില്ല പെയിന്റിനെന്നും ഇപ്പോള്‍ ഉദിപ്പുള്ള പെയിന്റടിച്ചപ്പോള്‍ മാറ്റം ദൃശ്യമായെന്നും നേതാക്കള്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |