കോട്ടയം. കാഴ്ചയില്ലെങ്കിലും കച്ചവടത്തിൽ ഒരു കപടതയുമില്ല. സജിമോനെ അതിന്റെ പേരിൽ ആർക്കും പറ്റിക്കാനുമാവില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം. അതുമാത്രമാണ് 16 വർഷമായി കൂത്രപ്പള്ളി ജംഗ്ഷനിൽ വീട്ടു സാധനങ്ങൾ വിൽക്കുന്ന കട നടത്തുന്ന മരങ്ങാട്ട് വീട്ടിൽ സജിമോന്റെ ജീവിത ലക്ഷ്യം. സാധനങ്ങൾ എടുത്തു കൊടുക്കുന്നതും പണം വാങ്ങുന്നതും ബാക്കി തിരിച്ചു നൽകുന്നതുമെല്ലാം സജിമോൻ തനിയെ.
2002 ൽ 26-ാമത്തെ വയസിലാണ് സജിമോന് കാഴ്ച നഷ്ടമായത്. കോഴിക്കച്ചവടമായിരുന്നു അതുവരെ തൊഴിൽ. ഒരുദിവസം രാത്രി ഒാട്ടോറിക്ഷ ഓടിച്ചു വീട്ടിലേക്ക് വരുന്നതിനിടെ കണ്ണിൽ ഇരുട്ടുകയറി. ഒാട്ടോ പോസ്റ്റിലിടിച്ചു മറിഞ്ഞു. വലിയ പരിക്കില്ലാതെ സജിമോൻ രക്ഷപ്പെട്ടു. എന്നാൽ കാഴ്ച എന്നന്നേക്കുമായി മറഞ്ഞു. ഗ്ലോക്കോമയാണെന്ന് ഡോക്ടർമാർ വിധിയെഴുതി. വൻതുക മുടക്കി നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സാധനങ്ങൾ കൈയ്യിലെടുത്താൽ സജിമോന് ഏകദേശം തൂക്കമറിയാം. പഴയ നോട്ടുകൾ തൊട്ടാൽ എത്രയെന്ന് മനസിലാകും. പുതിയ നോട്ടുകൾ തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടുണ്ട്. വാങ്ങുന്ന സാധനങ്ങളുടെ തുക മനസിൽ കൂട്ടി പറയും. നടക്കാൻ വടിയുടെ സഹായമൊന്നും സജിമോന് ആവശ്യമില്ല. രാത്രി ഉറങ്ങുന്നതും കടയിൽ തന്നെ. കുളിക്കാനും ഭക്ഷണം കഴിക്കാനുമായി വീട്ടിലേക്ക് പോകുന്ന സമയത്ത് അമ്മ മോളമ്മ കടയിൽ നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |