കൊച്ചി: ആയിരം രൂപ വീതം ഏജൻസി ഫീസ് കൈക്കലാക്കി കൊച്ചിയിൽ ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയ മലയാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തി തമിഴ്‌നാട് സ്വദേശി പ്രവീൺകുമാർ എന്നയാളുടെ പേരിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കൊച്ചിയിൽ ഓഫീസ് തുറന്നാണ് തട്ടിപ്പു നടത്തിയത്.
കുറ്റിക്കാട്ടുകര സ്വദേശി മനു പരാതിയുമായി നോർത്ത് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ഓരോരുത്തരിൽ നിന്നും ആയിരം രൂപ വീതം വാങ്ങി ഇവരെ തന്നെ ഉപയോഗിച്ച് തട്ടിപ്പു വിപുലപ്പെടുത്തുന്നതായിരുന്നു രീതി. കച്ചേരിപ്പടിയിൽ കോ-വർക്കിംഗ് സ്റ്റേഷനിലെ ഒരു സീറ്റ് തുച്ഛമായ തുക നൽകി വാടകയ്‌ക്കെടുത്ത് യുവതിയെ ജോലിക്കു നിയോഗിച്ചിരുന്നു. യുവതിക്ക് കമ്പനിയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തെങ്കിലും ശമ്പളം പോലും നൽകിയില്ല.
യുവതിയെ ഉപയോഗിച്ച് ഏതാനും ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തിയാണ് തട്ടിപ്പിന്റെ തുടക്കം. ആയിരംരൂപ വീതം ഏജൻസി ഫീസ് എന്ന പേരിൽ വാങ്ങി എച്ച്.ആർ, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ എന്നീ ജോലികൾക്കുള്ള ഓഫർ ലെറ്റർ ഇവർക്ക് നൽകി. പുതിയ ആളുകളെ കമ്പനിയിലേക്ക് എടുക്കുകയാണ് ജോലിയെന്ന് വിശ്വസിപ്പിച്ച് കൂടുതൽ ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് അഭിമുഖം ചെയ്യിപ്പിച്ചു. ഉദ്യോഗാർത്ഥികൾക്ക് വർക്ക് ഫ്രം ഹോമാണ് നൽകിയിരുന്നത്. ഏജൻസി ഫീസായി ആയിരം രൂപ ഓൺലൈനായാണ് കൈപ്പറ്രിയിരുന്നത്. 18,000 രൂപയായിരുന്നു ഓരോരുത്തർക്കും വാഗ്ദാനം നൽകിയ ശമ്പളം.
തട്ടിപ്പുനടത്തിയ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവതിക്കെതിരെ പരാതിയുമായി ഉദ്യോഗാർത്ഥികൾ എത്തിയതോടെയാണ് ഇവരും തട്ടിപ്പിന് ഇരയായതായി തിരിച്ചറിയുന്നത്. ഓഫീസ് ഉടമയ്‌ക്കെതിരെ പരാതി ഉയർതോടെ ഇയാളും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഓഫർ ലെറ്ററിൽ നൽകിയിരുന്ന ഇമെയിൽ വിലാസങ്ങളും വെബ്‌സൈറ്റ് വിലാസവും വ്യാജമാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. കോഴിക്കോടും സമാനമായി ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |