കോട്ടയം: തെരുവ് നായ ആക്രമണം രൂക്ഷമായതിന് പിന്നാലേ നായ്ക്കളെ രഹസ്യമായി വിഷം കൊടുത്ത് കൊല്ലുന്നതും വ്യാപകമായി. കോട്ടയത്ത് രണ്ട് ദിവസങ്ങളിലായി 13 തെരുവുനായ്ക്കൾ ചത്തു. വിഷം ഉള്ളിൽ ചെന്നതായി പരിശോധനയിൽ കണ്ടെത്തി .
മുളക്കുളം കാരിക്കോട് 12 നായ്ക്കളെയാണ് കൂട്ടത്തോടെ ചത്തനിലയിൽ റോഡിൽ കണ്ടത്. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കൊന്ന് കെട്ടിത്തൂക്കിയ നിലയിലായിരുന്നു ഒരു നായ. രണ്ടിടത്തും തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാർ സഹികെട്ട് നായ്ക്കളെ വിഷം വെച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പെരുവയിൽ ഒരു ഡസൻ നായ്ക്കൾ ചത്ത സംഭവം വാർത്തയായതോടെ മൃഗ സ്നേഹികൾ രംഗത്തെത്തി. അവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നാട്ടുകാർ കുഴിച്ചിട്ട നായ്ക്കളിൽ രണ്ടെണ്ണത്തിന്റെ ജഡം വെള്ളൂർ എസ്.ഐ വിജയപ്രസാദിന്റെ നേതൃത്വത്തിൽ പുറത്തെടുത്ത് വെറ്ററിനറി ഡോക്ടർ വിദ്യാദേവിയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതിൽ വിഷം ഉള്ളിൽ ചെന്നിരുന്നതായി കണ്ടെത്തി. സാമ്പിളുകൾ കാക്കനാട്ടെയും തിരുവല്ലയിലെയും ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്.
നായ്ക്കളെ കൊന്നതാരെന്ന് അറിയില്ലെങ്കിലും മൃഗങ്ങളോട് ക്രൂരത കാട്ടിയാൽ ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമം 429 ാം വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. നായ്ക്കളെ കൂട്ടത്തോടെ കൊന്നതിനെതിരെ രംഗത്തെത്തിയ മൃഗസ്നേഹികൾക്കെതിരെ നാട്ടുകാരും സംഘടിച്ചിരിക്കുകയാണ്.
കാഞ്ഞിരത്തിന് ഡിമാൻഡ്
ലോഗാനിയോസി കുടുംബത്തിൽ പെട്ട കാഞ്ഞിരം കയ്പു രസം നിറഞ്ഞ മരമാണ്. ഉള്ളിൽ ചെന്നാൽ പക്ഷികൾ ചാകില്ല.മൃഗങ്ങൾ ചാകും. നായ്ക്കളെ കൊല്ലാൻ പണ്ടേയുള്ള നാടൻപ്രയോഗം ഇങ്ങനെ: കാഞ്ഞിരത്തൊലി ഇട്ട വെള്ളത്തിൽ ഇറച്ചി വേവിച്ച് തെരുവ് നായ്ക്കൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഇടും . പച്ച മീനിലും പച്ച ഇറച്ചിയിലും കാഞ്ഞിരം ഇൻജക്റ്റ് ചെയ്തും നായ്ക്കളെ ആകർഷിക്കും. കാഞ്ഞിരം ഉള്ളിൽ ചെന്നാൽ മുക്കാൽ മണിക്കൂറിനുള്ളിൽ നായ്ക്കൾ ചാകും. ബോധം നശിക്കുന്നതിനാൽ വേദന അറിയില്ല. പേശി വലിവ്, വിറയൽ,കോച്ചി വലിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നിവയാലാണ് ചാകുന്നത്. മൂത്ത കാഞ്ഞിരത്തിന്റെ വേരിനും തൊലിക്കും വിഷവീര്യം കൂടും. .ഇറച്ചിക്കുള്ളിൽ ഫ്യുറഡാൻ ചേർത്താലും ചാകുമെങ്കിലും രൂക്ഷ ഗന്ധത്താൽ നായ്ക്കൾ കഴിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |