കൊച്ചി: നാലു പതിറ്റാണ്ട് മുമ്പ് മലയാളികൾക്ക് പ്രിയങ്കരമായിരുന്ന ക്രേസ് ബിസ്‌കറ്റ് പുതിയ രൂപത്തിലും രുചിയിലും വീണ്ടും വിപണിയിലെത്തുന്നു. 22 രുചിഭേദങ്ങളുമായി ഒക്ടോബറിൽ വിപണിയിലെത്തുന്ന ക്രേസ് എല്ലാ മൂന്നു മാസത്തിലും പുതിയ ഉത്പന്നങ്ങളും പുറത്തിറക്കും.
കോഴിക്കോട് നരിക്കുന്ന സ്വദേശി അബ്ദുൾ അസീസ് ചേവാഞ്ചേരി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പാണ് ക്രേസ് ബിസ്‌കറ്റ് വീണ്ടും നിർമ്മിക്കുന്നത്. ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സംരംഭമാണ് കിനാലൂർ കെ.എസ്.ഐ.ഡി.സി പാർക്കിൽ ഒരുലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഫാക്ടറി.
കാരമൽ ഫിംഗേഴ്‌സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മാൾട്ടി മിൽക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, പെറ്റിറ്റ് ബുറേ, ഷോർട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങിയവയാണ് വിപണിയിലിറക്കുന്നത്.
അന്താരാഷ്ട്ര നിലവാരവും രുചിയുമുള്ള ബിസ്‌കറ്റ് ബ്രാൻഡ് കേരളത്തിൽ നിന്ന് എന്തുകൊണ്ട് ആരംഭിച്ചുകൂടെന്ന ചിന്തയാണ് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി സ്ഥാപിക്കാൻ പ്രേരണയായതെന്ന് അബ്ദുൾ അസീസ് പറഞ്ഞു. അന്താരാഷ്ട്ര ബ്രാൻഡെന്ന നിലയിലേക്ക് വളരാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ കേരളത്തിലും തുടർന്ന് ദക്ഷിണേന്ത്യയിലും 2024ൽ രാജ്യം മുഴുവനും ക്രേസ് ബിസ്‌കറ്റുകൾ ലഭ്യമാക്കും. 500 പേർക്ക് നേരിട്ടും ആയിരത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
നാൽപ്പതുവർഷം മുമ്പ് തൃശൂരിൽ ഉത്പാദിപ്പിച്ച് വിപണിയിൽ വൻപ്രിയം നേടിയ ബിസ്‌കറ്റാണ് ക്രേസ്. ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിൽ ക്രേസ് അടച്ചുപൂട്ടി. തന്റെ ചെറുപ്പകാലത്ത് പ്രിയങ്കരമായിരുന്ന ക്രേസ് ബ്രാൻഡ് വിലയ്ക്ക് വാങ്ങിയാണ് അബ്ദുൾ അസീസ് പുതിയ രൂപത്തിൽ വിപണിയിലിറക്കുന്നത്.
ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് വി.എ ശ്രീകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |