കോട്ടയം: തെരുവുനായ ശല്യം പരിഹരിക്കാനായുള്ള മൃഗങ്ങളുടെ ജനനനിയന്ത്രണ പരിപാടി (എ.ബി.സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടികൾക്ക് വേഗം പോര. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയും കഴിഞ്ഞദിവസം ജില്ലയിൽ ഏഴു സ്ഥലത്ത് എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് ആലോചനയെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യപടിയായി കോട്ടയം നഗരസഭയിൽ കോടിമതയിലെ വന്ധ്യംകരണ കേന്ദ്രം ഉടൻ തുറക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ കേന്ദ്രം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കേന്ദ്രത്തിന് മുമ്പിൽ കുട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള നടപടി പോലും സ്വീകരിച്ചില്ല. വർഷങ്ങളായി ഈ കേന്ദ്രം അടഞ്ഞുകിടക്കുന്നു. മാറിമാറി വരുന്ന നഗരസഭാ ഭരണാധികാരികൾ ഒരു ചെറുവിരൽപോലും ഇതിനുവേണ്ടി അനക്കുന്നില്ല. ഈ കേന്ദ്രത്തിന് സമീപത്തുപോലും തെരുവുനായ്ക്കൾ വിഹരിക്കുന്ന സ്ഥിതിയാണ്. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതാണ് ഇതിനു കാരണം. കേന്ദ്രം ഉടൻ തുറന്ന് ജനനിയന്ത്രണ നടപടികൾ വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |