കോഴിക്കോട്: വിവാഹബന്ധം മുറിയുന്ന കുടംബകോടതികളിൽ പൊള്ളുന്ന നോവാണ് കൂടെയെത്തുന്ന കുട്ടികൾ. അച്ഛന്റെ അടുത്ത് നിൽക്കണോ അമ്മയുടെ അടുത്ത് പോകണോ എന്നറിയാതെ പകച്ചുപോകുന്ന ബാല്യങ്ങൾ. പലപ്പോഴും മണിക്കൂറുകളാണ് കോടതിവരാന്തയിൽ സങ്കടക്കടലുമായി അവർ കഴിയുന്നത്. അതിനൊരു ആശ്വാസമാണിപ്പോൾ കോഴിക്കോട്ടെ കുടുംബകോടതിയിൽ തുടങ്ങിയിരിക്കുന്ന സ്വപ്‌നക്കൂട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കുടുംബകോടതിയിൽ കുട്ടികളുടെ മാനസികപിരിമുറുക്കം ഒഴിവാക്കി കളിചിരിയുമായി കുറച്ചുനേരമെങ്കിലും കഴിയാനുള്ള പദ്ധതി തുടങ്ങിയിരിക്കുന്നത്. പ്രത്യേകമായി സജ്ജീകരിച്ച മുറി മനോഹരമായ ചിത്രങ്ങൾകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കളിക്കാൻ ഇഷ്ടംപോലെ പാവകളും കളിസാമഗ്രികളും. രക്ഷിതാക്കളുടെ ബലാബലത്തിനിടെ പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളുടെ നോവറിയാവുന്ന അഭിഭാഷകരാണ് പാവകളും കളിയുപകരണങ്ങളും ചിത്രങ്ങളുമെല്ലാം സജ്ജീകരിച്ചത്.
ശിശുസൗഹൃദ കുടുംബ കോടതി ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാർ തുറന്നു കൊടുത്തു. സംസ്ഥാനത്ത് കുടുംബക്കോടതികളും കേസുകളും കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും കുടുംബ കേസുകളിൽ അകപ്പെട്ട് കോടതികളിലെത്തുന്ന കുട്ടികൾക്ക് ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് 'സ്വപ്‌നക്കൂട്' രൂപകൽപ്പനചെയ്തതെന്നും ജഡ്ജ് പറഞ്ഞു.
2021 നവംബറിൽ സുപ്രീംകോടതിയും 2022 ജൂണിൽ കേരള ഹൈക്കോടതിയും ശിശുസൗഹൃദ കോടതികളുടെ ആവശ്യകത എടുത്തുകാട്ടിയിരുന്നു. കേസുകളുടെ ഭാഗമായി കുടുംബ കോടതികളിൽ എത്തുന്ന കുട്ടികൾ നിലവിൽ വലിയ മാനസികസംഘർഷമാണ് അനുഭവിക്കുന്നത്. മാതാപിതാക്കൾ തമ്മിലുള്ള അവകാശ തർക്കങ്ങൾക്കും കുട്ടികൾ സാക്ഷിയാകുന്നു. ഇത് കുട്ടികളുടെ മനസിനെ മുറിപ്പെടുത്തുക പതിവുകാഴ്ചയാണ്. ശിശുസൗഹൃദ കോടതിമുറികൾ സ്ഥാപിതമാകുന്നതോടെ രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികളെ പ്രത്യേക മുറിയിലേക്ക് മാറ്റും. അവിടെ കളിയും ചിരിയുമായി ഇവർക്ക് സല്ലപിക്കാം.
ജില്ലാ കോടതിയുടെ സഹകരണത്തോടെ കാലിക്കറ്റ് ബാർ അസോസിയേഷനാണ് സ്വപ്‌നക്കൂട് ഒരുക്കാനുള്ള ചെലവ് പൂർണമായും വഹിച്ചത്. ചിത്രകാരന്മാരായ സുനിൽ അശോകപുരം, നിഷ രവീന്ദ്രൻ എന്നിവർ വരച്ച ചിത്രങ്ങളാണ് മുഖ്യ ആകർഷണം. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് എം.എസ്.സജി അദ്ധ്യക്ഷത വഹിച്ചു. കെ.സഫൽ, ബേബി ഷൈനി, കെ.ശ്രീകാന്ത്, കെ.ബ്രിജുൽ, എസ്.പി.ഷഫ്‌ന തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |