തൃശൂർ: യുവജന കമ്മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ കാമ്പയിൻ നടത്തുമെന്ന് ചെയർപേഴ്സൺ ഡോ.ചിന്താ ജെറോം. സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന ക്ലബ്ബുകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും കാമ്പയിൻ. ജില്ലാതല അദാലത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം. ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കും.
തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. അസംഘടിത മേഖലയിലെ യുവജന തൊഴിലാളികൾക്ക് വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടികവർഗ പിന്നാക്ക മേഖലകളിലും ട്രാൻസ്ജെൻഡേഴ്സ് വിഭാഗങ്ങളിലും കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്നും ചിന്താ ജെറോം വ്യക്തമാക്കി. അദാലത്തിലെ 35 കേസുകളിൽ 26 എണ്ണം തീർപ്പാക്കി. ബാക്കി മാറ്റിവെച്ചു. കൊവിഡ് കാലത്ത് സ്വാശ്രയ സ്ഥാപനങ്ങൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കേസുകളാണ് അദാലത്തിൽ കൂടുതൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. അംഗങ്ങളായ ഡോ.പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി.ജോസഫ്, അസിസ്റ്റന്റ് പി.അഭിഷേക് തുടങ്ങിയവരും പങ്കെടുത്തു.
എ.അയ്യപ്പൻ കവിതാപുരസ്കാരം
തൃശൂർ: കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന അയനം എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരിക വേദി, അയനം ഡോ.സുകുമാർ അഴീക്കോട് ഇടം, ചേലൂർ സെവൻത്ത് അവന്യൂ, റൂം നമ്പർ 5 സി, കോരപ്പത്ത് ലെയിൻ, തൃശൂർ 20 മൊബൈൽ 9388922024 എന്ന വിലാസത്തിൽ 2022 ഒക്ടോബർ 25 ന് മുമ്പായി ലഭിച്ചിരിക്കണം.
വിവാദം അനാവശ്യം: ഡി.സി.സി പ്രസിഡന്റ്
തൃശൂർ: തൃശൂർ ഡി.സി.സി. ഓഫീസിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും മുൻഭാഗത്ത് ത്രിവർണ്ണനിറം കൊടുക്കാൻ മാത്രമാണ് തീരുമാനിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ചിലർ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയായിരുന്നു. പതിനേഴ് വർഷമായി പെയിന്റ് ചെയ്യാതെ നിറം മങ്ങിക്കിടന്നിരുന്ന ഓഫീസ് ഒന്ന് ഭംഗിയാക്കാൻ വേണ്ടി സദുദ്ദേശത്തോടെ ചെയ്തതായിരുന്നു. പക്ഷേ, ഉദ്ദേശശുദ്ധി മനസിലാക്കാതെ ചിലർ അത് വിവാദമാക്കി. ഒൻപത് ദിവസമായി തൊഴിലാളികൾ പെയിന്റിംഗ് ചെയ്യുന്നുണ്ട്. പണം ചെലവിട്ട് ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ, അതിനെ നല്ല അർത്ഥത്തിൽ സ്വീകരിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |