ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നലെയും വാദം തുടർന്നു. ചെമ്പകം ദൊരൈരാജൻ കേസിലെ വിധി ചൂണ്ടിക്കാട്ടി, ഹർജിക്കാർക്ക് വേണ്ടി ഹാജരായ രവി വർമ്മകുമാറാണ് ഇന്നലെ ആദ്യം വാദം തുടങ്ങിയത്.
മെഡിക്കൽ, എൻജിനിയറിംഗ് നീറ്റുകൾ ജാതി, മത വിഭാഗത്തിന് വീതം വച്ചതിനെയാണ് ചെമ്പകം ദൊരൈരാജൻ ചോദ്യം ചെയ്തത്. ഇതിനെതിരായ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. സുപ്രീം കോടതിയും ഇത് ശരി വച്ചു. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഏർപ്പെടുത്തിയ മുന്നാക്ക സംവരണം പോലുള്ള നടപടി 1951 ൽ കോടതി റദ്ദാക്കിയതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്താത്തത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ 46ാം വകുപ്പ് പട്ടിക വിഭാഗം ഉൾപ്പെടെ പിന്നാക്കാവസ്ഥയിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനാണെന്ന് വ്യക്തമാക്കുമ്പോൾ ,പുതിയ ഭേദഗതിയിൽ നിന്ന് അവരെ ഒഴിവാക്കി, മുന്നാക്ക വിഭാഗങ്ങൾക്ക് മാത്രം സംവരണം നൽകിയത് 14ാം വകുപ്പനുസരിച്ചുള്ള തുല്യ അവസരത്തിന്റെ ലംഘനമാണ്.
രാജ്യത്തെ 85 ശതമാനവും പിന്നാക്ക, ദളിതരാണ്. 15 ശതമാനമാണ് മുന്നാക്കക്കാർ. ഈ വിഭാഗത്തിന് 10 ശതമാനം സംവരണം തുല്യ അവസരത്തെ ഹനിക്കുന്നതാണ്. സാമൂഹിക പിന്നാക്കാവസ്ഥ പുരാണങ്ങളിലെ കർണ്ണനും ഏകലവ്യനും അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ വൈക്കം സത്യഗ്രഹവും ഉദാഹരണമാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽപ്പോലും സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഇതിന് പരിഹാരമുണ്ടാക്കാൻ മഹാത്മാഗാന്ധി വൈക്കത്തെത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സർക്കാർ ക്ഷേമ നടപടികളാണ് സ്വീകരിക്കേണ്ടത്. സാമ്പത്തിക പിന്നാക്കാവസ്ഥ സാമൂഹിക പിന്നാക്കാവസ്ഥ പോലെയല്ല. സാമ്പത്തിക സ്ഥിതി സാഹചര്യത്തിനനുസരിച്ച് മാറിയേക്കാം. പിന്നാക്ക സംവരണം അവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നത് വരെയാണ്. ഇതിനെ സാമ്പത്തിക സംവരണവുമായി താരതമ്യം ചെയ്യാനാകില്ലെന്നും രവി വർമ കുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |