കൊച്ചി /മരട്: കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 21, 22 തീയതികളിൽ എറണാകുളം ജില്ലയിൽ പര്യടനം നടത്തും. ആലപ്പുഴ ജില്ലാ അതിർത്തിയായ കുമ്പളത്ത് 21ന് ആരംഭിക്കുന്ന യാത്ര അങ്കമാലി കറുകുറ്റിയിൽ പര്യടനം പൂർത്തിയാക്കും.
ആലപ്പുഴ ജില്ലയിലെ പര്യടനം 20ന് അവസാനിപ്പിച്ച് രാത്രി പനങ്ങാട്ടെ കുഫോസ് ഗ്രൗണ്ടിൽ താത്കാലികമായി സജ്ജീകരിച്ച സ്ഥലത്താണ് രാഹുൽ ഗാന്ധിയും യാത്രയിലെ മറ്റംഗങ്ങളും രാത്രി താമസിക്കുന്നത്.
21ന് രാവിലെ 7ന് കുമ്പളം ടോൾ പ്ളാസയിൽ നിന്ന് പദയാത്ര ആരംഭിക്കും. 300 സ്ഥിരം അംഗങ്ങൾക്കൊപ്പം തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരും ജില്ലയിലെ സ്ഥിരം ജാഥാംഗങ്ങളും പങ്കെടുക്കും. 10.30ന് ഇടപ്പള്ളിയിൽ അവസാനിക്കും. സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിലാണ് ജാഥാംഗങ്ങൾക്ക് വിശ്രമം.
വൈകിട്ട് 3ന് ഇടപ്പള്ളി ടോളിൽ നിന്ന് യാത്ര പുനരാരംഭിക്കും. ജില്ലയിലെ പ്രവർത്തകരും ഇതിൽ പങ്കെടുക്കും. രാത്രി ഏഴരയോടെ യാത്ര ആലുവയിൽ സമാപിക്കും.
22ന് രാവിലെ ഏഴിന് ആലുവ ദേശം കവലയിൽ നിന്ന് പദയാത്ര തുടരും. കറുകുറ്റി അഡ്‌ലക്‌സ് സെന്ററിലാണ് യാത്ര അവസാനിക്കുക. അവിടെ നിന്ന് ഉച്ചകഴിഞ്ഞ് തൃശൂർ ജില്ലയിലേയ്ക്ക് പ്രവേശിക്കും. അങ്കമാലി മണ്ഡലത്തിലെ പ്രവർത്തകരാണ് പദയാത്രയിൽ അണിനിരക്കുക.
പദയാത്രയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി തൃപ്പൂണിത്തുറ മണ്ഡലം ഭാരവാഹികളായ സി.ഇ.വിജയൻ, പി.പി.സന്തോഷ്, ചന്ദ്രകലാധരൻ, റിയാസ് കെ. മുഹമ്മദ് എന്നിവർ അറിയിച്ചു.
പദയാത്രയുടെ വിളംബരജാഥകൾ 19ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. 18 മുതൽ 20 വരെ മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |