തൃശൂർ: നഷ്ടം കാരണം ഭർത്താവ് പ്രതീക്ഷ കൈവിട്ട പെയിന്റിംഗ് ജോലി സ്വയം ഏറ്റെടുത്ത ശോഭ, ഇപ്പോൾ വാഹനങ്ങൾക്ക് നിറം പകരുന്നതിൽ അതി വിദഗ്ദ്ധ.
പഞ്ചായത്ത് റോഡ് വെട്ടിക്കൊടുത്തതോടെ വീടിനോട് ചേർന്നുള്ള ശോഭയുടെ വർക്ക് ഷോപ്പിലേക്ക് വാഹനങ്ങളുടെ വരവായി.
. വിവാഹം കഴിഞ്ഞ് മൂന്നാംവർഷം നഷ്ടംകാരണം ഭർത്താവ് റോയിക്ക് വാടകക്കെട്ടിടത്തിലെ പെയിന്റിംഗ് വർക്ക്ഷോപ്പ് പൂട്ടേണ്ടിവന്നു. പിന്നീട് വീടുകളുടെ പെയിന്റിംഗിന് പോയുള്ള തുച്ഛവരുമാനം കൊണ്ടായി ജീവിതം. എന്നാൽ തന്റെ മാല വിറ്റ കാശിൽ വീടിനോട് ചേർന്ന് പെയിന്റിംഗ് വർക്ക്ഷോപ്പ് തുടങ്ങാൻ ശോഭ റോയിക്ക് ധൈര്യം നൽകി. സഹായിയായി താനും കൂടാം എന്നു പറഞ്ഞെങ്കിലും ബസും ടാങ്കറുകളും ഉൾപ്പെടെ ഉയരമേറിയ വാഹനങ്ങളിൽ പെയിന്റടിക്കുന്ന പണി സ്ത്രീകൾക്ക് പറ്റിയതല്ലെന്നായി റോയി. മെയിൻ റോഡിൽ നിന്ന് നാലര കിലോമീറ്റർ അകലെ കുഗ്രാമത്തിൽ പെയിന്റിംഗിന് വാഹനങ്ങൾ വരുമോ എന്നതും ആശങ്കയായി.
പ്രദേശത്ത് റോഡില്ലാത്ത പ്രശ്‌നം ശോഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയവരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായപ്പോൾ പി.വി. പത്രോസ് വാക്കുപാലിച്ചു. വീടിനു മുന്നിലൂടെ റോഡായതോടെ ധൈര്യമായി. വായ്പയെടുത്തും ബാക്കിയുള്ള 20 പവൻ വിറ്റും വർക്ക്‌ഷോപ്പിന്റെയും വീടിന്റെയും പണിതുടങ്ങി.
നിശ്ചയദാർഢ്യത്തിലൂടെ ഒരു കുടുംബിനി നേടിയ വിജയത്തിനും വാഹന പെയിന്റിംഗിലെ വനിതാ സാന്നിദ്ധ്യമെന്ന റെക്കാഡിനും ഇവിടെ തുടക്കമായി.
ആദ്യം പെയിന്റിംഗിനെത്തിയത് 'ദ്വാരക' എന്ന ടെമ്പോ. കൂലിയായി കിട്ടിയ 4,000 രൂപ റോയി ശോഭയെ ഏൽപ്പിച്ചു. രണ്ടു മാസം കൊണ്ട് ശോഭ പെയിന്റിംഗ് പഠിച്ചു. കുറഞ്ഞ നിരക്കും കൃത്യതയും വൃത്തിയോടെയുള്ള പെയിന്റിംഗുമായതിനാൽ ദൂരം പ്രശ്‌നമാക്കാതെ വാഹനങ്ങൾ എത്തിച്ചുതുടങ്ങി. മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ ചെറുതും വലുതുമായി മാസം പത്തിലേറെ വാഹനങ്ങളെത്തും. കൂടുതൽ വണ്ടികൾ വന്നാൽ മറ്റ് പണിക്കാരെ വിളിക്കും.
13 കൊല്ലങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ശോഭയ്ക്ക് സംതൃപ്തി. വർക്ക്‌പ്പോപ്പിലെ വരുമാനം കൊണ്ട് വായ്പ തീർത്തു. വീടുണ്ടാക്കി. മകൾ സാന്ദ്ര നഴ്‌സിംഗ് കഴിഞ്ഞ് ഡൽഹിയിൽ പരിശീലനത്തിലാണ്. മകൻ സൗരവ് റോയി മംഗലാപുരത്ത് മെഡിക്കൽ ഇമേജിംഗ് പഠിക്കുന്നു.
ഭർത്താവിന്റെ പിന്തുണയാണ് വിജയരഹസ്യം. ഇഷ്ടപ്പെട്ടു ചെയ്യുന്ന പെയിന്റിംഗ് ജോലി എന്റെ അഭിമാനമാണ്.
- ശോഭ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |