തിരുവനന്തപുരം:നിയമസഭയിലെ കൈയാങ്കളിയും അതിക്രമവും കോടതിയിൽ നിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ. ഇന്നലെ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴാണ് മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവർ ഒരേ സ്വരത്തിൽ കുറ്റം നിഷേധിച്ചത്. മൂന്നാം പ്രതിയായ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഹാജരായില്ല. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, 26ന് ഹാജരാകണമെന്നും പിന്നീട് അവസരം നൽകില്ലെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖ അറിയിച്ചു. പ്രതികളെല്ലാം ഇന്നലെ ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നതാണ്.
പൊലീസ് തെളിവായി ഹാജരാക്കിയ, സഭയിലെ അതിക്രമങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് കിട്ടിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.ഡിയുടെ പകർപ്പ് അഭിഭാഷകന് കൈമാറാൻ മ്യൂസിയം എസ്.എച്ച്.ഒയ്‌ക്ക് നിർദ്ദേശം നൽകണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ വി.പി പ്രവീണിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടർന്ന് കുറ്റം നിഷേധിച്ചതായി കോടതി രേഖപ്പെടുത്തിയ പേപ്പറിൽ എല്ലാവരും ഒപ്പിട്ടു.
കുറ്റപത്രം
2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആറ് പ്രതികളും സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്നു.
ഐ.പി.സി 447. ശിക്ഷ-മൂന്ന് മാസം തടവും 500 രൂപ പിഴയും
ഒന്നാംപ്രതി കെ.അജിത്ത് സ്പീക്കറുടെ ഡയസിലെ എമർജൻസി ലാമ്പ് നശിപ്പിച്ചു. രണ്ടാം പ്രതി കെ.കുഞ്ഞമ്മദ് കമ്പ്യൂട്ടറിന്റെ മോണിറ്റർ ഇളക്കി.
മൂന്നാം പ്രതി ഇ. പി. ജയരാജനും ആറാം പ്രതി കെ. ടി. ജലീലും ചേർന്ന് സ്പീക്കറുടെ കസേര തള്ളിയിട്ടു.
നാലാം പ്രതി സി.കെ.സദാശിവൻ സ്പീക്കറുടെ സ്റ്റാൻഡ് ബൈ മൈക്ക് നശിപ്പിച്ചു. അഞ്ചാം പ്രതി വി. ശിവൻകുട്ടി ഇലക്ട്രോണിക് പാനൽ ബോർഡ് നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ചതിലൂടെ സർക്കാരിന് 2,20,093 രൂപ നഷ്ടം ഉണ്ടാക്കി.
കുറ്റം- പൊതുമുതൽ നശീകരണ നിരോധന നിയമത്തിലെ 3(1). ശിക്ഷ- 5 വർഷം തടവും പിഴയും
പ്രതികൾ പൊതുമുതൽ നശിപ്പിച്ച് നഷ്ടമുണ്ടാക്കി.
ഐ.പി.സി- 34, 427, ശിക്ഷ-2 വർഷം തടവും പിഴയും
കുറ്റപത്രം വിഭജിക്കുമോ?
കുറ്റപത്രം വായിച്ചുകേൾക്കാൻ പ്രതികൾ ഹാജരായില്ലെങ്കിൽ വാറണ്ട് അയയ്ക്കുകയാണ് നടപടിക്രമം. അല്ലെങ്കിൽ ഹാജരായവരെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഹാജരാകാത്തവരുടെ കുറ്റപത്രം മാറ്റിയ ശേഷമാവും വിചാരണ. ഇതെല്ലാം കോടതിയുടെ വിവേചനാധികാരമാണ്. ഇ.പി ജയരാജൻ 26ന് ഹാജരായില്ലെങ്കിൽ കുറ്റപത്രം വിഭജിച്ച് വിചാരണ തുടങ്ങാനിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |