തിരുവനന്തപുരം: കേരളത്തിൽ 28 ശതമാനമുള്ള ശ്രീനാരായണ സമൂഹത്തിന് കോൺഗ്രസ്
അർഹമായ പരിഗണന നൽകാത്തതിലെ അതൃപ്തി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുൻ എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചു.
നിയമസഭയിൽ ഒരു കോൺഗ്രസ് എം.എൽ.എ മാത്രമാണുള്ളത്. ആധുനിക കേരളം സൃഷ്ടിച്ച ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിന് മതിയായ അംഗീകാരം ലഭിക്കാത്തത് ഖേദകരമാണ്. മഠം ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ശിവഗിരിയിൽ മഹാസമാധി ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി സസ്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വാമി സച്ചിദാനന്ദ
ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക സ്നേഹമോ മമതയോ ഇല്ലെന്നും, ഗുരുദേവന്റെ ദർശനവും കാഴ്ചപ്പാടും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ഒപ്പമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠം ഉന്നയിച്ച പരാതി ന്യായമാണെന്നും, ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്നും രാഹുൽ ഉറപ്പു നൽകി. ഗുരുദേവ ജീവചരിത്രവും, കൃതികളും രാഹുൽ ഗാന്ധിക്ക് കൈമാറി. ചായ സൽക്കാരത്തിന് ശേഷം രാഹുൽ ശാരദാമഠവും സന്ദർശിച്ചു.
ക്ഷണിക്കാതെ തന്നെ രാഹുൽഗാന്ധി മഹാസമാധിയിലും മഠത്തിലും എത്തിയതിൽ സന്തോഷമുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തേ രണ്ട് തവണ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും അസൗകര്യം കാരണം എത്താനായില്ല. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും ശിവഗിരി മഠം സന്ദർശിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി അരുവിപ്പുറത്തും എത്തിയിരുന്നു. ശിവഗിരി മഠത്തിന് നരേന്ദ്ര മോദിയെന്നോ, പിണറായി വിജയനെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുകയെന്നതാണ് മഠത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠം കേരളം ഭരിച്ച മുഖ്യമന്ത്രിമാർക്കെല്ലാം ഓരോ അവസരങ്ങളിലും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഗുരുദേവ കൃതികൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഗുരുവിന്റെ പേരിൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, ദൈവദശകം ദേശീയ പ്രാർത്ഥനയാക്കുക, ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കാണ് നിവേദനങ്ങൾ സമർപ്പിച്ചിരുന്നത്. അതിൽ അനുഭാവപൂർവ്വം നിലപാടെടുത്ത സർക്കാരാണ് പിണറായിയുടേത്. ഗുരുദേവന്റെ പേരിൽ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും ശിവഗിരിയിലും ചെമ്പഴന്തിയിലും കൺവെൻഷൻ സെന്ററിനായി പണം അനുവദിക്കുകയും, ഗുരുദേവന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇത്തരം നിലപാടുകൾ തുടർന്നാൽ, മൂന്നാം പിണറായി സർക്കാരും അധികാരത്തിൽ വരും.
ഇപ്പോഴും ചില പരാതികൾ അവശേഷിക്കുന്നുണ്ട്. ദൈവദശകം പ്രാർത്ഥനാഗീതമായി അംഗീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം എയർപോർട്ടിന് ശ്രീനാരായണഗുരുദേവന്റെ പേര് നൽകിയിട്ടില്ല. ഡോ. പല്പുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇനിയും പരിഗണിച്ചിട്ടില്ല. പിണറായി സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രത്യാശിക്കുന്നതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |