കൊല്ലം: കല്ലുവാതുക്കൽ പാറ ജംഗ്ഷനിലെ ചേറുകൊണ്ടുള്ള കുടിൽ പോലെയുള്ള വീടിന്റെ ഉമ്മറത്തെ ചെറുതട്ടുകടയിൽ നിൽക്കുകയായിരുന്നു ശാന്ത. പ്രായത്തിന്റെ അവശതകൾ കാരണം വേറെ ജോലിക്കൊന്നും പോകാനുള്ള ആരോഗ്യമില്ല. മരുന്നിനും കൊച്ചുമക്കൾക്ക് സ്കൂളിൽ പോകാനുള്ള വണ്ടിക്കൂലിക്കും വേണ്ടിയാണ് വീടിന്റെ ഉമ്മറത്ത് തട്ടുകട തുടങ്ങിയത്. കടയിൽ കാര്യമായി വില്പനയ്ക്കൊന്നുമില്ല. രണ്ട് മൂന്ന് തേങ്ങയും ഇത്തിരി ഉള്ളിയും മിഠായികളും ചന്ദനത്തിരികളുമൊക്കെ മാത്രം.
രാഹുൽ ഗാന്ധിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് കേട്ട് അയൽവീട്ടുകാരെല്ലാം റോഡ് വക്കിലേക്ക് ഓടി. ചെണ്ടമേളവും ബാൻഡും മുദ്രാവാക്യങ്ങളും അടുത്തുവരുന്നു. നടക്കാൻ വയ്യാത്തതിനാൽ ശാന്ത കടയിൽ തന്നെയിരുന്നു. അനൗൺസ്മെന്റ് അടുത്ത് എത്തിയപ്പോൾ ശാന്ത എഴുന്നേറ്റ് റോഡിലേക്ക് നോക്കി. അപ്പോഴതാ രാഹുൽ ഓടി തന്റെ അടുത്തേക്ക് വരുന്നു. ഒപ്പം ബിന്ദുകൃഷ്ണ അടക്കമുള്ള നേതാക്കളും.
രാഹുൽ എന്തോ ഇംഗ്ലീഷിൽ ചോദിച്ചു.
എന്തുണ്ടമ്മേ വിശേഷം എന്ന് ബിന്ദുകൃഷ്ണ പരിഭാഷപ്പെടുത്തി.
ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നുവെന്ന് ശാന്ത ദൈന്യമായി മറുപടി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അടുത്ത ചോദ്യം. 'എന്താ വരുമാനമുണ്ട്.' ശാന്തയുടെ മറുപടി 'കഷ്ടിച്ച് നൂറ് രൂപ കിട്ടും. അതിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങണം. കൊച്ചുമക്കളുടെ കാര്യം നോക്കണം.'
ശാന്തയുടെ കണ്ണ് നിറഞ്ഞതോടെ
'വിഷമിക്കേണ്ട, ഞങ്ങളുണ്ട്.' എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ശാന്തയെ നെഞ്ചോട് ചേർത്തുപിടിച്ചു.
ശാന്തയുടെ വിലാസം വാങ്ങാൻ രാഹുൽ ഒപ്പമുള്ളവരോട് പറഞ്ഞു. ശാന്തയ്ക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകളായ പ്ലസ് ടു വിദ്യാർത്ഥിനി അഭയയുടെ തലയിൽ തലോടി രാഹുൽ നടന്നു നീങ്ങി. രാഹുലിനെ കാണാൻ ഓടിയെത്തിയ മറ്റൊരു വീട്ടമ്മയുടെ സങ്കടങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. പാറയിൽ കോളനിയിലെ ജയചന്ദ്രന്റെ വീട്ടിലുമെത്തി വിശേഷങ്ങൾ തിരക്കിയ ശേഷമാണ് യാത്രയിലേക്ക് അദ്ദേഹം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |