SignIn
Kerala Kaumudi Online
Saturday, 20 April 2024 6.03 AM IST

ക്ലിന്റനെ ഇംപീച്ച്മെന്റിലേക്കെത്തിച്ച കെന്നത്ത് സ്റ്റാർ ഓർമ്മയായി

starr

ന്യൂയോർക്ക്: ലൈംഗിക അപവാദക്കേസിൽ ഡെമോക്രാറ്റിക് നേതാവും അമേരിക്കയുടെ 42-ാം പ്രസിഡന്റുമായിരുന്ന ബിൽ ക്ലിന്റനെ ഇംപീച്ച്മെന്റിലേക്കെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെന്നത്ത് സ്റ്റാർ (76)​ അന്തരിച്ചു. മുൻ ജഡ്ജിയും യു.എസ് സോളിസ്റ്റർ ജനറലുമായിരുന്ന സ്റ്റാർ ചൊവ്വാഴ്ച ഹൂസ്റ്റണിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരിച്ചത്. 2020ൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് പ്രതിരോധിക്കാൻ രൂപീകരിച്ച സംഘത്തിലും സ്റ്റാർ ഉണ്ടായിരുന്നു.

ടെക്സസ് സ്വദേശിയായ സ്റ്റാറിനെ 1994ൽ 'വൈറ്റ് വാട്ട‌ർ" കേസിന്റെ അന്വേഷണത്തിന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നിയോഗിച്ചത്. ബിൽ ക്ലിന്റനും ഭാര്യ ഹിലരിയും ഉൾപ്പെട്ട 80കളിലെ റിയൽ എസ്റ്റേറ്റ് കേസായിരുന്നു ഇത്. ഇതിന്റെ അന്വേഷണമാണ് മോണിക്ക ലെവിൻസ്‌കി - ക്ലിന്റൻ കേസിലേക്ക് സ്റ്റാറിനെ നയിച്ചത്.

മോണിക്ക ലെവിൻസ്‌കിയുമായുണ്ടായിരുന്ന രഹസ്യബന്ധം ക്ലിന്റൻ ആദ്യം നിഷേധിച്ചിരുന്നെങ്കിലും അന്വേഷണത്തിനൊടുവിൽ ആരോപണങ്ങൾ പരസ്യമായി സമ്മതിക്കേണ്ടി വന്നു. 1995 - 1997 കാലത്താണ് ക്ലിന്റനും മോണിക്കയും തമ്മിൽ ബന്ധം നിലനിന്നിരുന്നത്. 1998 ആഗസ്റ്റ് 17ന് വൈറ്റ് ഹൗസിൽ വച്ച് ക്ലിന്റൻ ഇത് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. തന്നെ വിശ്വസിച്ച എല്ലാവരെയും താൻ തെറ്റിദ്ധരിപ്പിച്ചെന്നും എല്ലാം ഓർത്ത് താൻ അതിയായി പശ്ചാത്തപിക്കുന്നുവെന്നും ക്ലിന്റൻ പറഞ്ഞു.

1998ൽ ഇംപീച്ച്മെന്റിന് വിധേയനായ ക്ലിന്റനെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്ന സെനറ്റ് കുറ്റവിമുക്തനാക്കുകയായിരുന്നു. 2001ലാണ് ക്ലിന്റൻ വൈറ്റ് ഹൗസ് വിട്ടത്. ജോർജ് ഡബ്ല്യൂ. ബുഷാണ് ക്ലിന്റനുശേഷം പ്രസിഡന്റായത്.

കേസന്വേഷണം സംബന്ധിച്ച് ' കൺടെംപ്റ്റ്: എ മെംവാ ഒഫ് ദ ക്ലിന്റൺ ഇൻവെസ്റ്റിഗേഷൻ " എന്ന പുസ്തകം സ്റ്റാർ രചിച്ചിരുന്നു. 2016ൽ ടെക്സസിലെ ബെയ്‌ലർ യൂണിവേഴ്സിറ്റിയിലെ ഫുട്ബോൾ ടീം അംഗങ്ങൾ ഉൾപ്പെട്ട ഒരു പീഡന ആരോപണ കേസ് തെറ്റായി കൈകാര്യം ചെയ്തെന്ന പേരിൽ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് പദവി ഒഴിയാൻ സ്റ്റാർ നിർബന്ധിതനായിരുന്നു.

പിന്നാലെ യൂണിവേഴ്സിറ്റിയിലെ ചാൻസലർ, ലോ പ്രൊഫസർ എന്നീ പദവികളും സ്റ്റാർ ഒഴിഞ്ഞു. പിന്നീട് നിയമ മേഖലയിൽ തുടർന്ന സ്റ്റാർ നിരവധി പുസ്തകങ്ങൾ രചിച്ചു. ആലീസ് ആണ് സ്റ്റാറിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.