ആലുവ: ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ കുട്ടമശ്ശേരി പതിയാട്ട് കവലയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാറമ്പിള്ളി കുന്നത്തുകരയിൽ കറുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ് (70) മരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആലുവ നജാത്ത് ആശുപത്രിയിലായിരുന്നു മരണം.
ആഗസ്റ്റ് 20ന് രാവിലെ എട്ട് മണിയോടെ തോട്ടുമുഖത്തുള്ള മകളുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് മഴവെള്ളം നിറഞ്ഞ കുഴിയിൽ ആക്ടീവ സ്കൂട്ടർ വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞുമുഹമ്മദിനെ നാട്ടുകാർ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെ അബോധാവസ്ഥയിൽ തുടർന്നശേഷം നജാത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം മാറമ്പിള്ളി ജുമാമസ്ജിദിൽ നടത്തി. ഭാര്യ: നബീസ. മക്കൾ: മനാഫ്, മൻസൂർ, റഷീദ, ബീവി. മരുമക്കൾ: അബ്ദുൾ അസീസ്, അസീസ്, റഷീദ, നിമി.
കുഴിയടച്ചത് നാട്ടുകാർ
അപകടം നടന്ന ദിവസം രാത്രി നാട്ടുകാർ പണം സ്വരൂപിച്ച് കോൺക്രീറ്റിട്ട് കുഴി മൂടിയിരുന്നു. റോഡ് കിഫ്ബിക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നാണ് പി.ഡബ്ളിയു.ഡി നിലപാട്.
ആലുവ - പെരുമ്പാവൂർ റൂട്ടിൽ തകർന്നുകിടക്കുന്ന തോട്ടുമുഖം - കുട്ടമശ്ശേരി - ചാലക്കൽ ഭാഗം നന്നാക്കാനായി ജനകീയ പ്രതിഷേധം ഉയർന്നപ്പോൾ 10 ലക്ഷം രൂപ ചെലവഴിച്ച് പി.ഡബ്ളിയു.ഡി കുറച്ചുഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അപ്പോഴും കുഞ്ഞുമുഹമ്മദിന്റെ ജീവനെടുത്ത പതിയാട്ട് കവലയിലെ കുഴി അടച്ചില്ല.
പിന്നാലെ റോഡ് വീണ്ടും തകർന്നത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞെന്ന വിചിത്രമായ റിപ്പോർട്ടാണ് വിജിലൻസ് മുമ്പാകെ പി.ഡബ്ളിയു.ഡി നൽകിയത്. യഥാർത്ഥത്തിൽ കുട്ടമശ്ശേരി ഭാഗത്തെ കുഴികൾ മൂടുന്നതിന് നാട്ടുകാരും തൊഴിലാളികൾക്കൊപ്പം ചേർന്നിരുന്നു. ഒരാഴ്ച്യോളമായി കുട്ടമശ്ശേരിക്കാർ രാഷ്ട്രീയത്തിന് അതീതമായി സമരത്തിലാണ്. റോഡിൽ വാഴ നട്ടും വള്ളം ഇറക്കിയും പ്രതിഷേധിച്ചിരുന്നു.
ചികിത്സാചെലവ് ആറ് ലക്ഷം
കുഞ്ഞുമുഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ വീട്ടുകാർ ആശുപത്രിയിൽ മുടക്കിയത് ആറ് ലക്ഷത്തോളം രൂപ. കശുഅണ്ടി കച്ചവടക്കാരനായ കുഞ്ഞുമുഹമ്മദിന്റേത് ഇടത്തരം കുടുംബമാണ്. വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ അപകടത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |