പാലക്കാട്: കുന്നുകാട് നെൽപ്പാടത്ത് പന്നിക്കുവച്ച കെണിയിൽ കുടുങ്ങി എലപ്പുള്ളി മേച്ചേരിപ്പാടം പരേതനായ പൊന്നന്റെ മകൻ വിനീത് (28) ഷോക്കേറ്റ് മരിച്ചു. ഇലക്ട്രീഷ്യനാണു വിനീത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ കൃഷിയിടത്തിലേക്ക് വന്ന ഉടമ ചിന്നുരാജാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തെ തുടർന്ന് ചിന്നുരാജിന്റെ അച്ഛൻ ദേവസഹായി പൊലീസിൽ കീഴടങ്ങി.
വിനീതിന്റെ മൃതദേഹം കണ്ടെത്തിയ പാടശേഖരത്തിന്റെ അതിർത്തിയിൽ വിവിധയിടങ്ങളിലായി പന്നിക്കെണിയൊരുക്കിയതിന്റെ അടയാളങ്ങളുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പന്നിക്കെണിയിലേക്ക് പമ്പ് ഹൗസിൽ നിന്നാണ് വൈദ്യുതി എത്തിച്ചിരുന്നതെന്ന് തെളിഞ്ഞു. സമീപത്ത് വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി എടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും. കൂടുതൽ സ്ഥലങ്ങളിൽ കമ്പ് സ്ഥാപിച്ച് കെട്ടുകമ്പി ബന്ധിച്ച് പന്നിക്കെണിയൊരുക്കിയ നിലയിലാണെന്നും കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.
വിനീതിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: കുമാരി. സഹോദരങ്ങൾ: വിനു, വിപിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |