ഓച്ചിറ: ബട്ടൺ വിഴുങ്ങിയതിനെ തുടർന്ന് അവശനിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരുവയസുകാരന് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ ഷിന്റെ സുദർശനൻ,ജയലക്ഷ്മി ദമ്പതികളുടെ ഏകമകൻ സരോവറാണ് ഇന്നലെ രാവിലെ 9.30 ഓടെ മരിച്ചത്.ബുധനാഴ്ച രാത്രി 12ഓടെ ഏതോ വസ്തു വിഴുങ്ങിയെന്ന സംശയത്തിൽ ദമ്പതികൾ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും എക്സ്റേയിൽ ബട്ടണാണെന്ന് കണ്ടെത്തുകയും ചെയ്തു.തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകാതെ വിസർജത്തിലൂടെ പുറത്തുപോകുമെന്ന് വിശ്വസിപ്പിച്ച് രാത്രി 2ഓടെ ആശുപത്രി അധികൃതർ തിരിച്ചയക്കുകയായിരുന്നു.കുട്ടി വീണ്ടും അവശനായതിനെ തുടർന്ന് ഇന്നലെ രാവിലെ അതെ ആശുപത്രിയിൽ വീണ്ടുമെത്തിച്ച ശേഷമാണ് മരിച്ചത്.ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ ഓച്ചിറ പൊലീസിൽ പരാതി നൽകി.പിതാവ് ഷിന്റെ ഏഴിമല നാവിക അക്കാഡമിയിലും മാതാവ് ജയലക്ഷ്മി കെ.എസ്.എഫ്.ഇ കായംകുളം ശാഖയിലെയും ഉദ്യോഗസ്ഥരാണ്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |