ആലപ്പുഴ: ഓപ്പറേഷൻ തിയേറ്ററിലെ ടേബിളിൽ അനസ്തേഷ്യയിൽ മയങ്ങി ശസ്ത്രക്രിയയ്ക്കായി കിടക്കുന്ന നാലു വയസുകാരി തത്ത, ആശുപത്രി വരാന്തയിൽ തൊണ്ടയിലെ അണുബാധയ്ക്ക് ചികിത്സ കാത്തിരിക്കുന്ന കൊനൂർ കിളി, കിടത്തി ചകിത്സയ്ക്കായി തമിഴ്നാട്ടിൽ നിന്നെത്തിച്ച മൂന്നു മക്കോവ കിളികൾ... കേരളത്തിൽ പക്ഷികൾക്കുള്ള ഏക സ്പെഷ്യാലിറ്റി ആശുപത്രിയായ ആലപ്പുഴ തുമ്പോളിയിലെ സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് ആനിമൽ ഹോസ്പിറ്റലിലെ കാഴ്ചകൾക്ക് ചന്തമേറെ.
വെറ്ററിനറി ഡോക്ടർ തുമ്പോളി കാരപ്പറമ്പിൽ റാണി മരിയ തോമസിന്റെ (30) ഏറെനാളത്തെ ആഗ്രഹസാഫല്യമാണ് പക്ഷികൾക്കുവേണ്ടിയുള്ള ആശുപത്രി. വിദേശരാജ്യങ്ങളിൽ പുതുമയല്ലെങ്കിലും കേരളത്തിൽ ആദ്യം. സംസ്ഥാനത്തിന് പുറത്തുനിന്നുവരെ പക്ഷികളെ എത്തിക്കാറുണ്ട്. കുരങ്ങ്, ഇഗ്വാന തുടങ്ങിയവയ്ക്കും ഇവിടെ ചികിത്സനൽകുന്നു.
വെറ്ററിനറി സിലബസിൽ പക്ഷികൾക്ക് കാര്യമായ പരിഗണനയില്ലെങ്കിലും അബുദാബി, ദുബായ് ഫാൽക്കൺ ആശുപത്രികളിൽ നടത്തിയ പരിശീലനങ്ങളും മുംബയിലെ പക്ഷികൾക്കുള്ള ആശുപത്രിയിലെ രണ്ടു വർഷത്തെ സേവന പരിചയവും കൈമുതലാക്കിയാണ് വീട്ടുമുറ്റത്ത് പക്ഷികൾക്കുള്ള ആശുപത്രി ആരംഭിക്കാൻ മാസ്റ്റർ ഒഫ് വെറ്ററിനറി ബിരുദധാരിയായ റാണി തീരുമാനിച്ചത്.
വളർന്നത് കിളികൾക്കൊപ്പം
ഡോ. റാണിയുടെ മാതാപിതാക്കളായ കെ.ടി. തോമസും, ബീനയും 35 വർഷമായി വീട്ടിൽ സാറാസ് എന്ന പേരിൽ പക്ഷി ഫാം നടത്തുന്നുണ്ട്. വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കിളികൾ. കിളികളെ സ്നേഹിക്കുന്നവർക്ക് കുഞ്ഞുകിളികളെ സമ്മാനിക്കുന്നതൊഴിച്ചാൽ കച്ചവട താത്പര്യങ്ങളില്ല. കിളിക്കൂട്ടത്തിലേക്കു പിറന്നുവീണ റാണി ബാല്യത്തിലേ ഉറപ്പിച്ചിരുന്നു, തന്റെ തൊഴിൽമേഖല ഇവയ്ക്കൊപ്പമായിരിക്കുമെന്ന്. കുടുംബവീടിനോട് ചേർന്നുള്ള വല്യച്ഛന്റെ വീട് മോടിപിടിപ്പിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആശുപത്രി ആരംഭിച്ചത്. കുവൈറ്റിലുള്ള ഭർത്താവ് മാത്തൻ ജോണിന്റെ പിന്തുണയും ഒപ്പമുണ്ട്.
ഹെയർ കളറിംഗ്
പക്ഷികളുടെയും ഉരഗവർഗങ്ങളുടെയും രക്ത പരിശോധന, കരൾ - വൃക്ക പ്രവർത്തന പരിശോധന, അനസ്തേഷ്യ, എക്സ് റേ, ഇൻക്യുബേറ്റർ ഐ.സി.യു, എൻഡോസ്കോപ്പി മുതൽ പ്രത്യുത്പാദന ശസ്ത്രക്രിയ സൗകര്യങ്ങൾ വരെ ലഭ്യമാണ്. എൻഡോസ്കോപ്പി, ഡോപ്ളർ അടക്കം സ്പെഷ്യലൈസ്ഡ് ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും ഗ്രൂമിംഗ്, സ്പാ, ഹെയർകളർ എന്നിവയുമുണ്ട്. ഡോ.റാണിക്ക് പുറമേ ക്ലിനിക്ക് മാനേജർ, രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഒരു നഴ്സ്, ഗ്രൂമർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് ആശുപത്രിയിലുള്ളത്.
പ്രതിദിനം മുപ്പതിലധികം 'രോഗി"കൾ ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ഡോ. റാണി മരിയ തോമസ് പറയുന്നു. പ്രത്യുത്പാദന ശസ്ത്രക്രിയയടക്കം വിജയകരമായി നടത്തനായതിൽ സന്തോഷമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |