കൊച്ചി: സിവിക് ചന്ദ്രൻ ലൈംഗികാതിക്രമക്കേസിൽ വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ ജഡ്‌ജിയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മുൻ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എസ്. കൃഷ്‌ണകുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, മൊഹമ്മദ് റിയാസ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വിവാദപരാമർശത്തിന് പിന്നാലെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയായിരുന്ന കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥലം മാറ്റത്തിൽ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്ന് അന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടെതെന്ന് പറഞ്ഞ കോടതി, സ്ഥലം മാറ്റ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ജുഡീഷ്യൽ ഉത്തരവിലെ അപാകതയുടെ പേരിൽ ജുഡീഷ്യൽ ഓഫീസറെ സ്ഥലം മാറ്റാൻ കഴിയില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാദം. ഇത് ഓഫീസർമാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മൂന്നു വർഷം തികയും മുമ്പ് ജുഡീഷ്യൽ ഓഫീസർമാരെ സാധാരണഗതിയിൽ സ്ഥലം മാറ്റാറില്ലെന്നും മേയിൽ വിരമിക്കുന്നതുവരെ കോഴിക്കോട് ജില്ലാ ജഡ്ജിയുടെ പദവിയിൽ തുടരാനാകുമായിരുന്നെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന സർക്കാർ, കേരള ഹൈക്കോടതി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ, ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ.
കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായി സ്ഥലം മാറ്റിയാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കിയത്. ഇത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ നിയമനത്തിനു മുമ്പ് നിയമിക്കപ്പെടുന്നയാളുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എസ്. കൃഷ്‌ണകുമാറിനൊപ്പം നാലു ജഡ്ജിമാരെ കൂടി സ്ഥലം മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |