കാസർകോട്: കാസർകോട്ട് യാത്രക്കാർക്ക് ഇനി ബസിനായി സ്റ്റോപ്പുകളിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടതില്ല. നഗരത്തിലെ ബസ് യാത്രക്കാർക്കായി ചലോ ആപ്പിൽ ബസുകളുടെ തത്സമയ ട്രാക്കിംഗ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ലൈവ് ട്രാക്കിംഗ് ഉൾപ്പെടെ ഉണ്ടാകും. സർവീസ് ആരംഭിക്കുന്ന 120 ബസുകളിൽ 10 എണ്ണത്തിന്റെ ട്രാക്കിംഗ് ആദ്യഘട്ടത്തിൽ ഉണ്ടാകും. തുടർന്ന് ബാക്കി ബസുകളിലേക്കും വ്യാപിപ്പിക്കും.
ഈ വർഷം മാർച്ചിൽ കാസർകോട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പണമിടപാടുകൾക്കും ഡിജിറ്റൽ പാസുകൾക്കുമായി ചലോ കാർഡ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തത്സമയ ട്രാക്കിംഗ് സൗകര്യം ആരംഭിച്ചതോടെ യാത്രക്കാർക്ക് ഇപ്പോൾ ബസുകളുടെ വരവ് തത്സമയം പരിശോധിക്കാനും അതനുസരിച്ച് അവരുടെ യാത്ര ആസൂത്രണം ചെയ്യാനും കഴിയും. ബസ് യാത്രയ്ക്ക് പണം നൽകുന്നതിനായി ലോ വാലറ്റ് ആരംഭിക്കും. വേഗത്തിൽ ടിക്കറ്റ് ലഭിക്കാനുള്ള സംവിധാനവും ഇതു വഴി സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ ചലോ കാർഡ് റീചാർജ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.സംസ്ഥാന ഗതാഗത വകുപ്പുകളുമായും ബസ് ഓപ്പറേറ്റർമാരുമായും സഹകരിച്ചാണ് ഈ സാങ്കേതിക വിദ്യ വിജയത്തിലെത്തിക്കാൻ ചലോ പ്രവർത്തിക്കുന്നത്.
ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടേണ്ട
2021 ഡിസംബറിൽ ആരംഭിച്ച ചലോ ആപ്പ് സാങ്കേതിക വിദ്യ 120 ബസ്സുകളിൽ വിജയകരമായി നടപ്പാക്കി. ബസ് യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് നൽകാൻ 'ചലോ ടാപ് ടു പേ കാർഡ്' ഉപയോഗിക്കാം. കാർഡ് ഓൺലൈനായി റീചാർജ് ചെയ്യാനും ബാലൻസ് സംഭരിക്കുന്നതിന് ഒരു വാലറ്റായി ഉപയോഗിക്കാനും കഴിയും. ഇതുവഴി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിര യാത്രക്കാർക്ക് പ്രതിമാസ യാത്രാപാസ് ഉപയോഗിക്കാം. ദിവസവും ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടേണ്ട. ദിവസവും ഈ കാർഡ് ബസിലെ കണ്ടക്ടർക്ക് നൽകിയാൽ മാത്രം മതിയാകും.
ചലോ കാർഡ് യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായ ഒരു സംവിധാനമാണ്. പ്രൈവറ്റ് ബസ് യാത്രകൾ കൂടുതൽ സുഗമമാക്കാൻ ചലോ കാർഡ് യാത്രക്കാരെ അനുവദിക്കുന്നു. ചലോ അപ്ലിക്കേഷന്റെ ലോഞ്ച് കാസർകോട് ജനങ്ങൾക്ക് ബസ് യാത്രയുടെ പുതി യ ഒരു അനുഭവം തന്നെയായിരിക്കും
കെ.ഗിരീഷ്
(കാസർകോട് പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |