കണ്ണൂർ:പട്ടിക വർഗ വിഭാഗത്തിന് ഹയർസെക്കൻഡറി കമ്പാർട്ട്‌മെന്റൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നതിനുള്ള ഫീസിൽ ഇളവ് അനുവദിച്ച ഉത്തരവ് പാഴാകുമെന്ന് ആശങ്ക. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെയെത്തിയ ഉത്തരവ് പ്രകാരം എത്ര പേർക്ക് ഉളവിന് അപേക്ഷിക്കാനാകുമെന്നതാണ് ആശങ്ക.
2016ന് ശേഷം ഹയർ സെക്കൻഡറി പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്കുള്ള കമ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്കും നിലവിൽ ഹയർസെക്കൻഡറി രണ്ടാംവർഷക്കാർക്കുള്ള പ്ലസ് വൺ ഇംപ്രൂവ്‌മെന്റിനും ഫീസ് ഇളവ് നൽകുന്ന സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇളവിന് അപേക്ഷിക്കാൻ ലഭിച്ചത് ഒറ്റദിവസവും. ഇതുകാരണം നൂറുകണക്കിന് പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് ഇളവ് ഉത്തരവിന്റെ ഗുണം കിട്ടാനിടയില്ല .
ഓണം അവധി തുടങ്ങുന്നതിന് മുൻപാണ് വിജ്ഞാപനം വന്നത്. പിഴയില്ലാതെ പതിനഞ്ചും പിഴയടച്ച് പതിനേഴുമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി. ഒരു പേപ്പറിന് 225 രൂപയാണ് ഫീസ് . ഒന്നിലേറെ പേപ്പറുണ്ടെങ്കിൽ ഇത് കൂടും. പിഴയടക്കം ഒരു പേപ്പറിന് 600 രൂപയോളം വരും. പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറും പട്ടികജാതി, വർഗവകുപ്പ് മന്ത്രിയുടെ ഓഫീസും ആദിശക്തി സമ്മർ സ്‌കൂൾ പോലുള്ള സംഘടനകളും ഉയർന്ന നിരക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിക്കുന്ന ഉത്തരവ് അവസാനനിമിഷമാണ് എത്തിയത്. ഇന്ന് ഒറ്റ ദിവസം കൊണ്ട് എത്ര പേർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നത് സംശയമാണ്.
ബാധിക്കും വയനാടിനെ
തോറ്റ വിദ്യാർത്ഥികൾ നൂറുകണക്കിനുള്ള ജില്ലയാണ് വയനാട്. പാതിവഴിയിൽ പഠനം മുടങ്ങിയവർ ഇതിന് പുറമെയാണ്. ശരാശരി അഞ്ഞൂറു പേർ ഈ വിധം പുറന്തള്ളപ്പെടുന്നുണ്ട്. അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ 2017 മുതൽ തോറ്റിട്ടുണ്ട്. കൊവിഡ് സാഹചര്യവും, ഓൺലൈൻ വിദ്യാഭ്യാസവും പ്രശ്നത്തെ ഗുരുതരമാക്കിയിട്ടുണ്ട്.
പട്ടികവർഗ്ഗ വകുപ്പും, കളക്ടറും ഇടപെട്ട് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കും വിധം സമയം നീട്ടി നൽകണം-മേരി ലിഡിയ, സ്റ്റേറ്റ് കോഓർഡിനേറ്റർ,ആദിശക്തി സമ്മർ സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |