കൊച്ചി: ചെറിയ അപാകതകളുടെ പേരിൽ പാറമടകൾ അടച്ചുപൂട്ടിക്കുന്ന അധികൃതരുടെ നയം ജില്ലയിലെ നിർമാണമേഖലയെ വശംകെടുത്തുന്നു. കോടിക്കണക്കിന് രൂപ മുതൽ മുടക്കി നടത്തുന്ന വ്യവസായം ഒരു രൂപയുടെ വെള്ളക്കടലാസുകൊണ്ട് ആർക്കും പൂട്ടിക്കാനാകുമെന്ന അവസ്ഥയാണ് എറണാകുളം ജില്ലയിൽ നിലനിൽക്കുന്നതെന്നാണ് ക്വാറി ഉടമകളുടെ ആരോപണം.
ക്വാറികൾ നിലച്ചതോടെ റോഡ്, പാലം, കെട്ടിടങ്ങൾ തുടങ്ങി നാടിന്റെ പശ്ചാത്തല മേഖലയും ഭവനനിർമ്മാണം ഉൾപ്പെടെ സ്വകാര്യ മേഖലയും കരിങ്കല്ലിന് വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ടോറസ് ലോറികളിലും ഗുഡ്സ് ട്രെയിനിലുമാണ് ഇപ്പോൾ കേരളത്തിലേക്ക് കരിങ്കല്ല് എത്തിക്കുന്നത്. ഇതുമൂലം സർക്കാരിനും പൊതുജനങ്ങൾക്കും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നെന്ന് മാത്രമല്ല, ഖജനാവിന് കോടികളുടെ റവന്യൂ നഷ്ടവും സംഭവിക്കുന്നുണ്ട്.
അടയ്ക്കാ മോഷ്ടാവിനെ തൂക്കിക്കൊല്ലാമോ !
നിയമാനുസരണം ഖനനം ചെയ്യാവുന്ന പ്രകൃതിവിഭങ്ങൾ കണ്ടെത്തി വ്യവസായ- വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നത് ഏതൊരു പുരോഗമന സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. എന്നാൽ എറണാകുളം ജില്ലയിൽ വ്യവസ്ഥാപിതമായി മാത്രം പ്രവർത്തിക്കുന്ന ക്വാറികൾ വ്യാജപരാതികളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിക്കുകാണെന്നാണ് ആരോപണം.
കരിങ്കൽ ഖനനമാകുമ്പോൾ മനപൂർവമല്ലാതെ ചെറിയ പിഴവുകൾ സംഭവിക്കാം. അതിന് നിയമം അനുശാസിക്കുന്ന പിഴ ഈടാക്കുകയും തെറ്റ് തിരുത്താൻ അവസരം നൽകുകയും ചെയ്യണം. അല്ലാതെ ഉടൻ അടച്ചുപൂട്ടിക്കുന്നത് അടയ്ക്കാ മോഷ്ടാവിനെ തൂക്കിക്കൊല്ലുന്നതിന് തുല്യമാണെന്നാണ് ക്വാറി ഉടമകൾ പറയുന്നത്.
കോടികൾ മുടക്കി ഏക്കർ കണക്കിന് ഭൂമിയും യന്ത്രസാമഗ്രികളും വാഹനവുമൊക്കെ വാങ്ങിയാണ് ഈ രംഗത്തേക്ക് പലരും കടന്നുവരുന്നത്. ഒരു കരിങ്കൽ ക്വാറിയുടെ പരിസര പ്രദേശത്ത് താമസിക്കുന്ന ആളുകളെ അവർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകിയാണ് പുന:രധിവസിപ്പിക്കുന്നത്. എന്നാലും ഉദ്യോഗസ്ഥരുടെയൊ രാഷ്ട്രീയക്കാരുടെയൊ അപ്രീതിക്ക് പാത്രമായാൽ എല്ലാം വെള്ളത്തിലാകും. അതുകൊണ്ടുതന്നെ എന്ത് മാനസിക പീഡനം അനുഭവിക്കേണ്ടിവന്നാലും പരസ്യമായി പ്രതികരിക്കാനുമാവാത്ത അവസ്ഥയിലാണ് ക്വാറി ഉടമകൾ. അതസമയം കേരളത്തിലെ നിയമക്കുരുക്കും ഉദ്യോഗസ്ഥരുടെ പീഡനവും സഹിക്കാനാവാതെ കർണ്ണാടകത്തിൽ പോയി ക്വാറി ആരംഭിച്ച മലയാളികളുമുണ്ട്. അവർ അവിടെ നിന്ന് കയറ്റിഅയക്കുന്ന കരിങ്കല്ല് പൊന്നുവില കൊടുത്ത് വാങ്ങി കേരളം ഉപയോഗിക്കുന്നുമുണ്ട്.
എന്നാൽ, ജില്ലയിലെ കരിങ്കൽ ക്വാറികൾ അടച്ചുപൂട്ടുന്നുവെന്ന ആരോപണം ശരിയല്ല. എല്ലാ ക്വാറികളും പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് പ്രിയ മോഹൻ പ്രതികരിച്ചു.
ഖജനാവിന് നഷ്ടം 500 കോടി
എല്ലാ ലൈസൻസുകളുമുള്ള 140 ക്വാറികൾ ഉള്ളതിൽ 100 എണ്ണവും ഇതിനോടകം അടച്ചുപൂട്ടി. അവശേഷിക്കുന്നവ ഏത് നിമിഷവും പൂട്ടുവീഴാവുന്ന അവസ്ഥയിലുമാണ്. ഇത്രയും ക്വാറികൾ പ്രവർത്തനം അവസാനിപ്പിച്ചതിലൂടെ സംസ്ഥാന സർക്കാരിന് നികുതി ഇനത്തിൽ പ്രതിവർഷം 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അതിന് 70,000 തൊഴിലാളികളുടെ ഉപജീവനമാർഗവും വഴിമുട്ടിയിരിക്കുകയാണ്. ഓരോ പ്രദേശത്തെയും കരിങ്കൽ ക്വാറികളിൽ നിന്ന് സി.എസ്.ആർ ഫണ്ട് ഇനത്തിൽ 5 മുതൽ 50 ലക്ഷംരൂപവരെ പ്രതിവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനപദ്ധതികൾക്കും ചെലവഴിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |