ആലുവ: തകർന്ന് തരിപ്പണമായ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് 20 കോടി രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് മരിച്ച യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും യുദ്ധകാലടിസ്ഥാനത്തിൽ റോഡ് ടാറിംഗിന് നടത്തണമെന്നും ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഇടപ്പള്ളിയിലെ കെ.ആർ.എഫ്.ബി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതേതുടർന്നാണ് ഠീ ടാറിംഗിന് നടപടിയായത്.
റോഡ് നാല് വരിപ്പാതയാക്കുന്നതിനായി കിഫ്ബിക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന നിലപാടിലിയാരുന്നു പൊതുമരാമത്ത് വകുപ്പ്. ഒന്നര വർഷം മുമ്പ് കിഫ്ബി ഏറ്റെടുത്തപ്പോൾ നാലുവരിപ്പാതയാക്കും മുമ്പ് ഒരു വട്ടം ബി.എം.ബി.സി നിലവാരത്തിൽ റീ ടാറിംഗ് നടത്തുമെന്ന് പാത കടന്നുപോകുന്ന വഴിയിലെ എം.എൽ.എമാർക്കെല്ലാം കിഫ്ബി അധികൃതർ ഉറപ്പ് നൽകിയതാണ്. ഇത് പാലിക്കപ്പെടാതിരുന്നതാണ് ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. സമരത്തെ തുടർന്ന് റീ ടാറിംഗ് ഉടൻ നടത്താമെന്ന അധികൃതർ ഉറപ്പ് പറഞ്ഞെങ്കിലും രേഖാമൂലം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
തുടർന്ന് തിരുവനന്തപുരത്ത് നിന്ന് കിഫ്ബി സീനിയർ ജനറൽ മാനേജർ ഷൈല, ചീഫ് എൻജിനിയർ ഡിങ്കി എന്നിവർ എം.എൽ.എയ്ക്ക് ഫോണിൽ ഉറപ്പ് നൽകി. ഇടപ്പള്ളി ഓഫീസിലെ എക്‌സിക്യുട്ടീവ് എൻജിനിയർ ബിന്ദു പ്രമേഷ് രേഖാമൂലവും ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉമ തോമസ് എം.എൽ.എ, നേതാക്കളായ കെ.പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തറ, ലിന്റൊ. പി. ആൻറു, ഹസീം ഖാലിദ്, അബ്ദുൾ റഷീദ്, പി.എ. മുജീബ്, കെ.പി. സിയാദ്, ഷാജിത നൗഷാദ്, സതീഷ്, കെ.എം. കുഞ്ഞുമോൻ, ഷറഫുദീൻ കീഴ്മാട്, ജോണി ക്രിസ്റ്റഫർ, അൽഅമീൻ അഷ്രഫ് തുടങ്ങിയവരും പിന്തുണയുമായെത്തിയിരുന്നു.
ഉറപ്പുകൾ ഇങ്ങനെ
ഭരണാനുമതി നൽകുന്നത് സെപ്തംബർ 23
സാങ്കേതികാനുമതി നൽകുന്നത് സെപ്തംബർ 25
ടെൻഡർ തീയതി സെപ്തംബർ 29
ടെൻഡർ അവസാന തീയതി ഒക്ടോബർ 20
ടെൻഡർ തുറക്കുന്നത് ഒക്ടോബർ 31
വർക്ക് ഓർഡർ നൽകുന്നത് നവംബർ ഏഴ്
ടാറിംഗ് ആരംഭിക്കുന്നത് നവംബർ 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |