തിരുവനന്തപുരം:പ്ലസ് ടു, ബിരുദ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് സമാന്തര സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നര ലക്ഷത്തോളം കുട്ടികളെ ആശങ്കയിലാക്കി, വിദൂര പഠനം പേരിനുമാത്രമാക്കി സർക്കാർ.
കഴിഞ്ഞവർഷം വരെ വിദൂര പഠനത്തിന് 22 ബിരുദ, ബിരുദാനന്തര കോഴ്സുകളുണ്ടായിരുന്ന കേരള സർവകലാശാലയിൽ ഇക്കൊല്ലം ഒൻപതെണ്ണം മാത്രം. 14ബിരുദ കോഴ്സുകളും, 12 ബിരുദാനന്തര ബിരുദ കോഴ്സുകളും ഉണ്ടായിരുന്ന കാലിക്കറ്റ് സർവകലാശാലയിൽ വിദൂരപഠനത്തിന് വിജ്ഞാപനം ഇറക്കിയിട്ടില്ല. യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിക്കാത്തതിനാൽ, കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 12ബിരുദ, 5ബിരുദാനന്തര ബിരുദ കോഴ്സുകൾ ഒഴികെയുള്ളവ നടത്താനേ സർക്കാർ അനുമതി നൽകുന്നുള്ളൂ. ഇതാണ് പ്രതിസന്ധിക്ക് കാരണം.
പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദ കോഴ്സുകൾ മാത്രമാണ് കേരളയിൽ. ഏറ്റവും ഡിമാൻഡുള്ള ബികോം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നിവ ഒഴിവാക്കി. 2026 വരെ 10 ബിരുദ, 12പി.ജി കോഴ്സുകൾ നടത്താൻ കേരള സർവകലാശാലയ്ക്കും 14ബിരുദ, 12 പി.ജി കോഴ്സുകൾ നടത്താൻ കാലിക്കറ്റ് സർവകലാശാലയ്ക്കും യു.ജി.സി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഓപ്പൺ സർവകലാശാല നിയമത്തിൽ, മറ്റെല്ലാ സർവകലാശാലകളിലെയും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളുമെല്ലാം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്രിയതാണ് കുട്ടികൾക്ക് കുരുക്കായത്. യു.ജി.സി അനുമതിയില്ലാതെ ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ തുടങ്ങാനാവില്ല. മറ്റ് സർവകലാശാലകൾക്ക് നിയമപ്രകാരം വിലക്കുമാണ്. നാക് സ്കോർ മൂന്നിനു മുകളിലുള്ള സർവകലാശാലകൾക്കാണ് യു.ജി.സി വിദൂര പഠനം അനുവദിക്കുന്നത്. കേരളയ്ക്കും കാലിക്കറ്റിനും ഈ യോഗ്യതയുണ്ട്. ഈ സർവകലാശാലകളിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്ക് ആവശ്യത്തിന് പി.ജി കോഴ്സുകൾ തുടങ്ങാൻ ഓപ്പൺ സർവകലാശാല അപേക്ഷിച്ചിട്ടുപോലുമില്ല. വിദ്യാർത്ഥികൾ അയൽസംസ്ഥാന സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും.
പരിഹാരമുണ്ട്
1)മറ്റ് സർവകലാശാലകളിലെ ഓപ്പൺപഠനത്തിനുള്ള വിലക്ക് ഒഴിവാക്കി ഓപ്പൺ സർവകലാശാല നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാം.
2)ഓപ്പൺ സർവകലാശാലാ നിയമത്തിലെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള വ്യവസ്ഥകൾ നീക്കാൻ സർക്കാരിന് വിജ്ഞാപനമിറക്കാം.
3)ഇതുപ്രകാരം ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയാൽ കേരളയിലും കാലിക്കറ്റിലും എല്ലാ കോഴ്സിലും വിദൂരപഠനമാവാം.
ഗുണങ്ങൾ
1)റഗുലർ കോഴ്സുകളുടേതിന് തുല്യമായ ബിരുദം.
2)യോഗ്യതയുള്ളവർക്ക് പ്രായപരിധി ഇല്ലാതെ കോഴ്സുകൾക്ക് ചേരാം.
3)നിലവാരമുള്ള പഠനസാമഗ്രികളും പ്രൊഫസർമാരുടെ ക്ലാസുകളുമുണ്ട്.
''നിലവിലെ എല്ലാ കോഴ്സുകളിലും വിദൂരപഠനത്തിന് സർക്കാർ അനുമതി നൽകണം''
-ഡോ.റഷീദ് അഹമ്മദ്
സിൻഡിക്കേറ്റംഗം, കാലിക്കറ്റ് സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |