ഹൈദരാബാദ്: ഹൈദരാബാദ് വിമോചന ദിനമായ ഇന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രണ്ടിടങ്ങളിലായി ദേശീയ പതാക ഉയർത്തും. സംസ്ഥാനം ഭരിക്കുന്ന ടി.ആർ.എസും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കച്ചമുറുക്കുന്ന ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരിനും ഇത് ആക്കം കൂട്ടും. കേന്ദ്രം ആദ്യമായാണ് ഹൈദരാബാദ് വിമോചന ദിനം ആചരിക്കുന്നത്. നൈസാമിന്റെ കീഴിലുള്ള ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ ലയിച്ച ദിവസത്തെയാണ് വിമോചന ദിനമായി ആചരിക്കുന്നത്.
'തെലങ്കാന യൂണിറ്റി ഡേ" എന്ന പേരിൽ മൂന്നു ദിവസത്തെ ആഘോഷമാണ് തെലങ്കാന സർക്കാർ സംഘടിപ്പിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നതിനായി പ്രതിപക്ഷത്തെ ഒരു കുടക്കീഴിലെത്തിക്കാൻ ശ്രമിക്കുന്ന ചന്ദ്രശേഖരറാവുവിന്റെ 'തെലങ്കാന യൂണിറ്റി ഡേ" ആഘോഷം ബി.ജെ.പിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അതേസമയം സെക്കന്തരാബാദിലെ ആർമി പരേഡ് ഗ്രൗണ്ടിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ, ഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |