SignIn
Kerala Kaumudi Online
Friday, 19 April 2024 2.02 PM IST

ഗവർണർക്ക് പറ്റിയതെന്തെന്ന് പരിശോധിക്കണം, എന്തും പറയാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

pina

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷമായ ആക്രമണങ്ങളെ സംയമനത്തോടെ നേരിട്ടിരുന്ന മുഖ്യമന്ത്രി, എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് ഇന്നലെ രോഷാകുലനായി തുറന്നടിച്ചതോടെ ഗവർണർ - സർക്കാർ പോര് നേരിട്ടുള്ള ഏറ്റുമുട്ടലായി.

ഗവർണർ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വർത്തമാനം പറയണം. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അത് സ്വയം പരിശോധിക്കണം. അല്ലെങ്കിൽ ഒപ്പമുള്ളയാളുകൾ പരിശോധിക്കണമെന്ന്

ദ്വയാർത്ഥത്തിൽ പരിഹസിക്കുകയും ചെയ്തു.
സർവകലാശാലാ നിയമ ഭേദഗതിയടക്കമുള്ള ബില്ലുകളെപ്പറ്റിയുള്ള ഗവർണറുടെ വിമർശനത്തിന് പിന്നാലെയാണ് അതിരൂക്ഷമായി കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ അസാധാരണ പ്രതികരണം. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിരന്തരം ആക്ഷേപമുയർത്തുന്ന ഗവർണറുടെ പുതിയ പ്രതികരണമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കാൻ ചാൻസലറോട് നിർദ്ദേശിച്ചത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞെന്നാണ് മാദ്ധ്യമവാർത്ത. ഇതിൽപ്പരം അസംബന്ധമുണ്ടോ?​. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് ഒരാൾക്ക് ജോലി സ്വീകരിക്കാൻ പറ്റില്ലെന്ന് പറയാൻ ഇദ്ദേഹത്തിനെന്താണ് അധികാരം?

ഗവർണർ പറഞ്ഞത് താൻ കേട്ടില്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തുടങ്ങിയത്. "ഇത്തരം കാര്യങ്ങളിൽ സാധാരണ ഞങ്ങൾക്കൊരു സമീപനമുണ്ട്. ഇത് അതിൽ മാത്രം നിൽക്കില്ല " എന്ന് പറഞ്ഞുകൊണ്ടാണ് കടുത്ത ആക്രമണത്തിലേക്ക് കടന്നത്.

അസംബന്ധം എഴുന്നള്ളിക്കരുത്

എന്റെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അർഹതയുള്ള ജോലിക്ക് അപേക്ഷിക്കാനും അവകാശമുണ്ട്. ഞാൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതിനാൽ അതിന് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം എന്നാരെങ്കിലും ചിന്തിക്കുമോ? എന്തൊരസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ഈ ബന്ധു അപേക്ഷ കൊടുക്കുക? അപേക്ഷ കൊടുത്തു. ഉത്തരവാദപ്പെട്ട ഒരു സംവിധാനം അവരുടേതായ നടപടികളിലൂടെ കാര്യങ്ങൾ തീരുമാനിച്ചു. അതിൽ പിശകുണ്ടോ? പരിശോധിച്ചോട്ടെ. പിശകുണ്ടെങ്കിൽ പിശക് ചെയ്തവർ അനുഭവിച്ചോട്ടെ. അതിന് ഞങ്ങൾ തടസം നിന്നോ? കേരളത്തിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അവർക്ക് അപേക്ഷിക്കാൻ പറ്റില്ല, അവർക്കൊരു ജോലി സ്വീകരിക്കാൻ പറ്റില്ല എന്ന് പറയാൻ ഇദ്ദേഹത്തിനെന്തധികാരം? ആര് നൽകി ആ അധികാരം. ഇതാണോ ഗവർണർ പദവി കൊണ്ടുദ്ദേശിക്കുന്നത്? ഇതാണോ ചാൻസലർ പദവി കൊണ്ടുദ്ദേശിക്കുന്നത്? മുഖ്യമന്ത്രി ചോദിച്ചു.

അദ്ദേഹം പറയുകയാണ്, ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ട ആശയങ്ങളുൾക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങൾ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നതെന്നും തന്നെ സമ്മർദ്ദത്തിലാക്കേണ്ടെന്നും. ഭീഷണി സ്വരത്തിൽ ആരാണ് സംസാരിക്കുന്നതെന്ന് കേരളം കാണുന്നുണ്ട്. അവർക്ക് ഗുണം കിട്ടുന്നെങ്കിൽ നടന്നോട്ടെയെന്ന് വിചാരിച്ച് നോക്കി നിൽക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ അതും ഫലിച്ചതായി കണ്ടില്ല. അതെന്താണെന്ന് വാർത്താ ലേഖകർ ചോദിച്ചപ്പോൾ നിങ്ങൾ ഗവേഷണപടുക്കളല്ലേ, അന്വേഷിച്ച് കണ്ടുപിടിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.