ന്യൂഡൽഹി: ഇന്ത്യയും എറിത്രിയയും തമ്മിലുള്ള ബന്ധത്തിന് അടിത്തറ പാകി കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്റെ സന്ദർശനം. ആദ്യമായാണ് ഒരു ഇന്ത്യൻ മന്ത്രി എറിത്രിയയിലെത്തുന്നത്.
ഇന്ത്യയുടെ മാതൃകാപരമായ വികസന കുതിപ്പിന്റെ പ്രയോജനം തങ്ങൾക്കും ലഭിക്കുമെന്ന് വി.മുരളീധരനുമായുള്ള കൂടിക്കാഴ്‌ചയിൽ എറിത്രിയൻ പ്രസിഡന്റ് ഇസയാസ് അഫ്‌വർക്കി പറഞ്ഞു. ഇന്ത്യ ഉത്തമ സുഹൃത്തെന്നും ഊഷ്മള ബന്ധം തുടരുമെന്നും പ്രസിഡന്‍റ് കൂട്ടിചേർത്തു. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ വി.മുരളീധരൻ എറിത്രിയൻ പ്രസിഡന്‍റിനെ അറിയിച്ചു.
എറിത്രിയൻ വിദേശകാര്യ മന്ത്രി ഒസ്മാൻ സാലെ മുഹമ്മദുമായും വി.മുരളീധരൻ ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം മുന്നോട്ട് ഊഷ്മളമാക്കുന്നതിലും ഇന്ത്യൻ സമൂഹത്തെ പരിപാലിക്കുന്നതിലും എറിത്രിയൻ ഭരണകൂടം കാണിക്കുന്ന നടപടികളെ മന്ത്രി ശ്ളാഘിച്ചു. എറിത്രിയൻ തലസ്ഥാനമായ അസ്മാരയിലെ ഇന്ത്യൻ സമൂഹത്തേയും മന്ത്രി അഭിസംബോധന ചെയ്തു. രണ്ടാംലോക മഹായുദ്ധകാലത്ത് മരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകവും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |