ഉദിയൻകുളങ്ങര:സ്‌കൂട്ടർ കനാലിൽ വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച ചെങ്കവിള മാറാടി ചെമ്മൺകാല വീട്ടിൽ സുനിൽ - മഞ്ജു ദമ്പതികളുടെ മകൻ പവിൻ സുനിലിന്റെ (5) മൃതദേഹം സംസ്‌കരിച്ചു. പാറശാല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് വ്യാഴാഴ്ച രാത്രിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ രാവിലെയാണ് വീട്ടിലെത്തിച്ചത്.
മകന്റെ മരണവാർത്തയറിഞ്ഞ് പിതാവ് സുനിൽ ഇന്നലെ പുലർച്ചയോടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്നു. അമ്പിലിക്കോണം സ്‌കൂളിൽ പൊതുദർശനത്തിന് സൗകര്യങ്ങളൊരുക്കിയിരുന്നെങ്കിലും സമയപരിമിതി കാരണം ഒഴിവാക്കുകയായിരുന്നു. രാവിലെ 9ഓടെ പ്രാർത്ഥനകൾക്കുശേഷം സുനിലും മഞ്ജുവും പവിന് അന്ത്യചുംബനം നൽകിയശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ഇരുവരും മകന്റെ മൃതദേഹത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്ന കാഴ്ച ഏവരെയും വേദനിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇളയമകൻ നിവിൻ സുനിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിവിന്റെ വലതുകൈയിൽ പൊട്ടലുണ്ട്. ഇരുവരും എൽ.എം.എസ് എൽ.പി.എസിൽ യു.കെ.ജി വിദ്യാർത്ഥികളാണ്. വ്യാഴാഴ്ച രാവിലെ 9.30ഓടെ മഞ്ജു ഇരുവരെയും സ്‌കൂളിൽ കൊണ്ടുപോകാനായി വീടിന് മുന്നിലുള്ള കൈവരിയില്ലാത്ത ചെറിയ പാലം സ്‌കൂട്ടറിൽ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. വീടിന്റെ ഗേറ്റ് കടന്ന് പാലത്തിലേക്ക് ഇറങ്ങുന്നതിനിടെ വാഹനം നിയന്ത്രണംതെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിനടിയിൽപ്പെട്ട് തല പൊട്ടിയ പവിനെയും മറ്റുള്ളവരെയും ഉടൻ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പവിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണത്തെ തുടർന്ന് അമ്പിലിക്കോണം എൽ.എം.എസ് എൽ.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥികൾക്ക് രണ്ടുദിവസത്തെ അവധി നൽകി.
കെ. ആൻസലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ, കാരോട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ അശ്വതി പ്രമോദ് തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, സ്‌കൂൾ അധികൃതർ, നാട്ടുകാർ തുടങ്ങിയവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |