രണ്ടാം സ്ഥാനം- തൃശൂർ ജില്ലയ്ക്ക്.-- വിറ്റഴിച്ചത് 8,50,000 ടിക്കറ്റുകൾ.
പാലക്കാട്: തിരുവോണം ബമ്പർ-2022 ടിക്കറ്റ് വിൽപനയിൽ ജില്ല ഈ വർഷവും സംസ്ഥാനത്ത് ഒന്നാമത്. ജില്ലയിൽ ഇതുവരെ 9.85 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പാലക്കാട് ജില്ലാ ഓഫീസിൽ 6,25,000 ടിക്കറ്റുകളും ചിറ്റൂർ സബ് ഓഫീസിൽ 1,95,000, പട്ടാമ്പി സബ് ഓഫീസിൽ 1,65,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെ 10 ലക്ഷത്തോളം ടിക്കറ്റുകൾ ജില്ലയിൽ ഇതിനോടകം വിൽപ്പന ചെയ്ത് 40 കോടിയോളം രൂപ വിറ്റുവരവ് ലഭിച്ചു.
ജില്ലയിൽ ആകെ എട്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് 9.85 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ജില്ലയിൽ 7,65,000 ടിക്കറ്റുകളാണ് വിറ്റത്. സംസ്ഥാനത്ത് ആകെ 67 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വർഷം ഇത് 54 ലക്ഷം ആയിരുന്നു. ടിക്കറ്റ് തുക വർദ്ധിപ്പിച്ചിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 13 ലക്ഷം ടിക്കറ്റുകളുടെ അധിക വിൽപന ഇതുവരെ നടന്നു. സംസ്ഥാനത്ത് ടിക്കറ്റ് വിൽപനയിൽ രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ലയിൽ 8,50,000 ടിക്കറ്റുകളാണ് വിറ്റത്.
18 നാണ് ബമ്പർ നറുക്കെടുപ്പ്. സംസ്ഥാനത്ത് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാന തുകയായ 25 കോടിയാക്കി ഉയർത്തിയാണ് വിപണിയിലെത്തിയത്. 126 കോടിയുടെ സമ്മാനമാണ് ആകെ നൽകുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒറ്റ ടിക്കറ്റിൽ ഇത്രയും ഉയർന്ന തുക ഒന്നാം സമ്മാനമായി നൽകുന്നത്. മുൻവർഷം 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നൽകിയത്. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേർക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാന തുക ഉയർന്നതിനൊപ്പം ഇത്തവണ വിലയും 500 രൂപയാണ് ടിക്കറ്റ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |