മുംബയ്: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ പരിഗണിക്കാത്തതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായി നിയമിച്ചത്. സെപ്തംബർ 22,25,27 തീയതികളിൽ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനാകുന്ന ആദ്യ മലയാളി താരമാണ് സഞ്ജു.
കഴിഞ്ഞയിടെ സിംബാബ്വെ പര്യടനത്തിനു പോയ ഇന്ത്യൻ ടീമംഗങ്ങളായിരുന്ന കുൽദീപ് യാദവ്, റുതുരാജ് ഗെയ്ക്വാദ്, ഷർദ്ദുൽ താക്കൂർ,രാഹുൽ ത്രിപാഠി,ഷഹബാസ് അഹമ്മദ് എന്നിവരും ടീമിലുണ്ട്.ആഭ്യന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വെടിക്കെട്ട് ഓപ്പണർ പ്രിഥ്വിഷായേയും ടീമിൽ ഉൾപ്പെടുത്തി. കെ.എസ് ഭരതാണ് വിക്കറ്റ് കീപ്പർ. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നെടും തൂണായിരുന്ന പേസ് ഓൾറൗണ്ടർ രാജ് അങ്കത് ബവയാണ് ടീമിലെ സർപ്രൈസ് പിക്ക്. ചണ്ഡിഗഡിനായി രണ്ട് രഞ്ജി മത്സരങ്ങൾ മാത്രം കളിച്ച പരിചയമുള്ള 19കാരനായ ബവയെ ഹാർദ്ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ചേതൻ ശർമ്മ ചെയർമാനായ സെലക്ഷൻ കമ്മിറ്റി അവസരം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മീഡിയം പേസർ ഓൾറൗണ്ടർ എന്ന നിലയിൽ ശിവം ദുബെയും വിജയ് ശങ്കറും അന്താരാഷ്ട്ര തലത്തിൽ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയരാനാകാതെ പോയ സാഹചര്യത്തിൽ സീം ബൗളിംഗ് ഓൾറൗണ്ടർമാരുടെ പൂൾ ഉണ്ടാക്കുക എന്ന ലക്ഷ്യം സെലക്ടർമാർക്കുണ്ട്. കൂടുതൽ അവസരങ്ങൾ നൽകി ബവയെപ്പോലുള്ളവരെ സീനിയർ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരിക, ഹാർദിക്കിന്റെ ജോലിഭാരം കുറയ്ക്കുക എന്നിവയാണ് പദ്ധതികൾ.
ഇന്ത്യൻ ടീം
സഞ്ജു സാംസൺ (ക്യാപ്ടൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, കെ.എസ്. ഭരത്, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, സെൻ, ഷർദുൽ, ഉമ്രാൻ മാലിക്ക്, നവ്ദീപ്
സെയ്നി, രാജ്
അങ്കത് ബവ.
ആരാധകരെ ശാന്തരാകുവിൻ
അടുത്തയിടെ ഇന്ത്യൻ ടീമിൽ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ച സഞ്ജുവിനെ ഏഷ്യാകപ്പിനും ട്വന്റി-20 ലോകകപ്പിനുമുള്ള ടീമുകളിൽ ഉൾപ്പെടുത്താതെ തഴഞ്ഞതിനെതിരെ വലിയ വിമർശനമാണ് ബി.സി.സി.ഐയ്ക്കും സെലക്ടർമാർക്കുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്.
അതേസമയം ഏഷ്യാകപ്പിലുൾപ്പെടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന പന്തിനെ ട്വന്റി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ടായി. ഈ മാസം 28ന് കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ഇന്ത്യയുടെ ട്വന്റി-20 മത്സരത്തിനിടെ സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഗാലറിയിൽ പ്രതിഷേധം ഉയരണമെന്ന ആഹ്വാനം വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നതിനെടെയാണ് അപ്രതീക്ഷിതമായി ഇന്ത്യ എ ടീമിന്റെ നായകനായി സഞ്ജുവിനെ പ്രഖ്യാപിക്കുന്നത്. നേരത്തേ ഇന്ത്യയെ അണ്ടർ 19 ചാമ്പ്യൻമാരാക്കിയിട്ടുള്ള നിലവിൽ മുംബയ് ടീമിന്റെ നായകനായ പ്രിഥ്വി ഷാ ഉൾപ്പെടെ ടീമിലുണ്ടായിട്ടും സഞ്ജുവിനെ ക്യാപ്ടനാക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച നായകനായ സഞ്ജുവിന് ആ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷ. സഞ്ജുവിനെ ഇന്ത്യ എ ടീം നായകനാക്കിയ വാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |