ലണ്ടൻ: ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാലസിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചൈനീസ് പ്രതിനിധികളെ വിലക്കിയെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ പാർലമെന്റ് വൃത്തങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഹാളിൽപ്രവേശിക്കാനുള്ള ചൈനീസ് സംഘത്തിന്റെ അഭ്യർത്ഥന ഹൗസ് ഒഫ് കോമൺസ് സ്‌പീക്കർ സർ ലിൻഡ്‌സെ ഹോയ്‌ൽ നിരസിച്ചെന്നാണ് റിപ്പോർട്ട്. ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിലക്കിയത്.
അതേസമയം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ ക്ഷണിച്ചതിനെതിരെ ബ്രിട്ടണിലെ ഒരു വിഭാഗം എം.പിമാർ രംഗത്തെത്തിയിരുന്നു. ഉയിഗൂർ വംശജർക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച ബ്രീട്ടീഷ് എം.പിമാർക്ക് ചൈന ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു എതിർപ്പ്. ഇത് തന്നെയാണ് പ്രവേശനം വിലക്കാനും കാരണം. സെപ്തംബർ 19ന് ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ ആബിയിലാണ് രാജ്ഞിയുടെ സംസ്കാരം. സംസ്കാരച്ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |