തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും സർവകലാശാലയ്‌ക്കുമെതിരെ ശക്തമായി പ്രതികരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനങ്ങളുടെ കൺമുന്നിലുളള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിനും സർവകലാശാലയ്‌ക്കുമെതിരെ ഗവർണർ പ്രചാരവേല നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചു. പദവിയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവർണറിൽ നിന്നും ഉണ്ടാകുന്നത്. ഗവർണർ സിപിഎമ്മിനെയും എസ്‌എഫ്‌ഐയെയും കടന്നാക്രമിക്കുന്നതായും എം.വി ഗോവിന്ദൻ ആരോപിച്ചു.
അതേസമയം ഗവർണർക്ക് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച അഴിമതിയ്‌ക്കെതിരായ പോരാട്ടം എന്ന നയമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തുടരുന്നതെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ഗവർണറോട് ക്ഷുഭിതനാകേണ്ട. വിരട്ടി രാജ്‌ഭവനെ നിശബ്‌ദമാക്കാം എന്ന് കരുതേണ്ട.നിശബ്‌ദമാക്കാം എന്ന് കരുതുന്നെങ്കിൽ അവർക്ക് ആരിഫ് മുഹമ്മദ് ഖാൻ ആരെന്ന് അറിയാത്തതാണ് കാരണമെന്ന് പറഞ്ഞ മുരളീധരൻ, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിലപാടിനോട് വിയോജിച്ച് രാജിവച്ച് ഇറങ്ങിപ്പോയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ.
തന്റെ ഓഫീസിലെ സ്‌റ്റാഫിന്റെ ഭാര്യയ്‌ക്ക് ജോലിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അപേക്ഷിക്കാൻ അവകാശമുണ്ട്.അത് നിയമമനുസരിച്ചാകണമെന്നും സ്‌റ്റാഫിന്റെ ഭാര്യയ്‌ക്ക് പ്രത്യേക പരിഗണന കൊടുത്ത് നിയമിക്കുന്നത് അഴിമതിയാണെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |