കൊട്ടാരക്കര ശ്രീധരൻ നായരുടെ നൂറാം ജന്മവാർഷികത്തിൽ മകൾ ശൈലജയുടെ ഒാർമക്കുറിപ്പ്
ഇത് എന്റെ അച്ഛന്റെ കഥയാണ്. അരനൂറ്റാണ്ടിന്റെ അഭിനയജീവിതം. 300 ലധികം സിനിമകൾ. അത്ദുതപ്പെടുത്തിയ അഭിനയ പ്രതിഭയാണ് പ്രേക്ഷകർക്ക് എന്നും ഞങ്ങളുടെ അച് ഛൻ.അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചൻ, ചെമ്മീനിലെ ചെമ്പൻകുഞ്ഞ്, കൂട്ടുകുടുംബത്തിലെ ഇലഞ്ഞിക്കൽ രാമകുറുപ്പ്, മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദി. മാർത്താണ്ഡവർമ്മയായും പഴശ്ശിരാജയായും വേലുത്തമ്പി ദളവയായും കുഞ്ഞാലി മരക്കാറായും തിരശീലയിൽ ആടിത്തിമിർത്തു.അച്ഛന്റെ സിനിമകൾ ഇപ്പോഴും സംസാരിക്കുന്നുണ്ട്.ചിങ്ങമാസത്തിലെ ഭരണി.അന്നാണ് അച്ഛന്റെ പിറന്നാൾ. ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വ്യാഴാഴ്ച അച്ഛന്റെ നൂറാം പിറന്നാളായിരുന്നു. തിരുവോണം കഴിഞ്ഞാൽ ഞങ്ങൾ മക്കൾ എല്ലാവരും ഒത്തുചേരുന്ന ദിവസം അന്നാണ്.
വിവാഹം കഴിഞ്ഞ ചേച്ചിമാരടക്കമെല്ലാവരുടെയും ഒത്തുചേരൽ.അച്ഛന്റെ പിറന്നാളിനുവേണ്ടി ഓണവിഭവങ്ങളിൽ നിന്ന് അച്ചാറും പലഹാരങ്ങളും ആദ്യമേതന്നെ അമ്മ മാറ്റിവയ്ക്കുമായിരുന്നു. ഞാൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് നേരിയ ഓർമ്മ മാത്രമേ എനിക്കുള്ളൂ. എന്നാൽ ആ ഓർമ്മകൾ ഒരിക്കലും മായില്ല.
പിറന്നാൾ ഉരുള
ഞങ്ങൾ എട്ടുമക്കൾക്കും പിറന്നാൾ സദ്യയിൽ നിന്ന് ഒരു ഉരുള ചോറ് അച്ഛൻ തരുമായിരുന്നു. ഓണത്തിനൊപ്പം തന്നെയായതിനാൽ അച്ഛന്റെ പിറന്നാളും ഞങ്ങളുടെ പ്രിയ ആഘോഷമായിരുന്നു. തറവാട്ടുമുറ്രത്തെ മാവിൽ രണ്ടു ഉൗഞ്ഞാൽ ഓണത്തിന് ഉണ്ടാവും. വലിയ കുട്ടികൾക്ക് വലിയ ഉൗഞ്ഞാൽ. ചെറിയ കുട്ടികൾക്ക് ചെറുത്. ഉൗഞ്ഞാലിനു മദ്ധ്യത്തിൽ ചാരുകസേരയിട്ട് അച്ഛൻ ഇരിക്കും. ഉപ്പും മുളകും കൂട്ടി മാങ്ങ കഴിക്കുന്നത് അച്ഛനു വലിയ ഇഷ്ടമായിരുന്നു. പിന്നെ പലഹാരങ്ങളും. ഉൗഞ്ഞാൽ ആടി വരുമ്പോൾ പലഹാരങ്ങൾ അച്ഛൻ വായിൽ വച്ചുതരും. എത്ര കറികൾ ഉണ്ടെങ്കിലും വറുത്തരച്ച തീയലും, മുട്ട റോസ്റ്റും ചമ്മന്തിയും അച്ഛന് നിർബന്ധം.
അമ്മ പോകും വരെ
രണ്ടുവർഷം മുൻപ് വരെ അച്ഛന്റെ ജന്മനാളിൽ അമ്മ സദ്യ ഒരുക്കുമായിരുന്നു. അമ്മ പോയതിനാൽ കഴിഞ്ഞ വർഷം ആഘോഷം ഒന്നുമില്ലായിരുന്നു. ആഘോഷമില്ലാതെ അച്ഛന്റെ നൂറാം ജന്മവാർഷികവും കടന്നുപോയി. അടുത്ത ജനുവരി 24ന് അമ്മയുടെ രണ്ടാം ചരമവാർഷികമാണ് . അച്ഛനെയും അമ്മയെയും ഓർക്കാതെ ഒരുദിവസം പോലുമില്ല. എന്റെ ഫോൺ സ്ക്രീൻ സേവറിൽ അച്ഛന്റെയും അമ്മയുടെയും ചിത്രമാണ്. അതിൽ വന്ദിച്ചശേഷമാണ് ഞങ്ങൾ മക്കളുടെ ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യ ചിത്രമായ ഒരു താത്വിക അവലോകനത്തിന്റെ ചിത്രീകരണം കഴിഞ്ഞതിന്റെ രണ്ടാംദിവസമാണ് അമ്മ പോയത്. ആറുമാസവും ഒൻപതു മാസവും കഴിഞ്ഞാണ് അച്ഛൻ ലൊക്കേഷനിൽ നിന്ന് വരുന്നതെന്ന് അമ്മ പറയുന്നത് ഇടയ്ക്ക് ഒാർക്കാറുണ്ട്. കാത്തിരിക്കുമ്പോൾ ഞങ്ങൾക്ക് കൈനിറയെ സമ്മാനങ്ങൾ ഉണ്ടാവും.
ആ വിളി
ഇളയ മകളായതിനാൽ കുഞ്ഞുമോളെ എന്നാണ് അച്ഛൻ വിളിച്ചത്. ഒരിക്കലെങ്കിലും പേര് വിളിച്ചത് ഓർമ്മയിലില്ല. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണി അപ്പം എനിക്ക് ഇഷ്ടമാണ് . രാവിലെ എഴുന്നേൽക്കുമ്പോൾ സന്തോഷമാവട്ടെ എന്ന ആഗ്രഹത്തിൽ ഞാൻ ഉണരും മുൻപേ അച്ഛൻ കൊണ്ടു വരും.മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുവന്ന അച്ഛൻ എന്റെ മുന്നിലുണ്ട്. സിനിമയിലെ കഥാപാത്രമല്ല ജീവിതത്തിൽ. സ്നേഹിക്കാൻ മാത്രം അറിയുന്ന നന്മനിറഞ്ഞ മനസുമായി ജീവിച്ച അച്ഛൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |