തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പരിധിയിൽ വർധിച്ച് വരുന്ന തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പ്രത്യേക കൗൺസിൽ യോഗം നടന്നു. 32 കൗൺസിൽ അംഗങ്ങളുടെ നിർദേശപ്രകാരമാണ് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്. യോഗത്തെ തുടർന്ന് തെരുവുനായ നിയന്ത്രണത്തിനായി വാക്സിനേഷൻ അടക്കമുള്ള തീവ്രകർമ്മ പദ്ധതി നഗരസഭ പ്രഖ്യാപിച്ചു.
പദ്ധതി പ്രകാരം നഗരത്തിലെ 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് 18,19,20 തീയതികളിൽ വളർത്തുനായകൾക്കായി വാക്സിനേഷൻ ഏർപ്പെടുത്തും. വാക്സിനേഷൻ പൂർത്തിയായ നായകൾക്ക് ലൈസൻസും വിതരണം ചെയ്യുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. അതേ സമയം സെപ്തംബർ 25 മുതൽ ഒക്ടോബർ മാസം ഒന്നാം തീയതി വരെയാണ് വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്സിനേഷൻ നടക്കുക. ഇതിനായി ആയിരം വാക്സിനുകൾ സമാഹരിച്ചതായി നഗരസഭ അറിയിച്ചു.
നഗരസഭയുടെ തിരുവല്ലത്തെ കേന്ദ്രത്തിൽ വന്ധ്യംകരണം നടന്നിട്ട് മാസങ്ങളായെന്നും അധികൃതർ കാട്ടിയ അശ്രദ്ധയാണ് തെരുവുനായ പ്രശ്നത്തിലേയ്ക്ക് നയിച്ചതെന്നും കൗൺസിൽ യോഗത്തിനിടെ ബിജെപി കൗണ്‍സിലര്‍ എം.ആർ.ഗോപൻ ആരോപിച്ചു .തെരുവുനായ വന്ധ്യംകരണത്തിന് പ്രതീക്ഷിച്ച ഫലം ലഭിക്കണമെങ്കിൽ ആൺ നായ്ക്കളേയും പെൺ നായ്ക്കളെയും ഒരു പോലെ കുത്തിവെപ്പ് നടത്തി വന്ധ്യംകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |