@ 3.22 ലക്ഷം കണ്ടെത്തി
കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സമാന്തര ലോട്ടറി വ്യാപാര സംഘത്തിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 3.22 ലക്ഷം രൂപ പിടികൂടി. പന്നിയങ്കര സ്വദേശികളായ ഉമ്മർ കോയ (47), പ്രബിൻ (31), ചക്കുംകടവ് സ്വദേശി ഫൈസൽ (43) എന്നിവരാണ് അറസ്റ്റിലായത്. ടൗൺ അസി.കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്‌ക്വാഡും ഇൻസ്‌പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പൊലീസും ചേർന്നാണ് തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആസ്ഥാന ഓഫീസിൽ പരിശോധന നടത്തിയത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയതിന്റെ കളക്ഷൻ ദിവസവും ആസ്ഥാന ഓഫീസിലാണ് എത്തിക്കുന്നത്. യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന ഒറ്റനമ്പർ ലോട്ടറി വിൽപ്പനയിലൂടെ നിരവധിയാളുകൾ കടക്കെണിയിലകപ്പെടുന്നതായി ടൗൺ അസി.കമ്മിഷണർ ബിജുരാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി എ.അക്ബറിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയത്.
@ ഓൺലൈനിൽ പൊടിപൊടിച്ച കച്ചവടം
സംശയം തോന്നാതിരിക്കാൻ കെട്ടിടത്തിലെ എല്ലാ മുറികളും വാടകയ്‌ക്കെടുത്ത ശേഷമാണ് സമാന്തര ലോട്ടറി മാഫിയ ഓഫീസ് ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് നേരിട്ട് ഒറ്റനമ്പർ ലോട്ടറി എഴുത്ത് നടക്കാതെ വന്നപ്പോഴാണ് ഓൺലൈനായി ലോട്ടറി വിൽപനയാരംഭിച്ചത്. ഓൺലൈനിൽ ദിവസവും ലക്ഷങ്ങളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമാന്തര ലോട്ടറി മാഫിയ ലോക്ക്ഡൗണിന് ശേഷവും തുടരുകയായിരുന്നു. ഒരു ലോട്ടറിക്ക് പത്ത് രൂപ മുതലാണ് ഈടാക്കുന്നത്. നിരവധി യുവാക്കളെയാണ് ഇത്തരത്തിൽ ഒറ്റനമ്പർ ലോട്ടറി മാഫിയ ആകർഷിച്ചിരുന്നത്. പണം ഓൺലൈനായി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതി തുടരുന്നതു കൊണ്ട് പൊലീസ് റെയ്ഡിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിയില്ലെന്നതാണ് എഴുത്ത് ലോട്ടറിക്കാരുടെ ആത്മവിശ്വാസം. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയും ലോട്ടറി എഴുത്തും വിൽപനയും നടക്കുന്നതിനാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ പൊലീസിന് ലഭ്യമാകില്ലെന്ന് യുവാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സമാന്തര ലോട്ടറി മാഫിയ വിൽപ്പന വിപുലീകരിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, കസബ സബ് ഇൻസ്‌പെക്ടർ ആൽബിൻ സണ്ണി, സീനിയർ സി.പി.ഒമാരായ രജീഷ് അന്നശ്ശേരി, രഞ്ജുഷ്, പി.എം. രതീഷ്, ഡ്രൈവർ സി.പി.ഒ വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |