കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെഡിക്കൽ കോളേജ് പൊലീസിന്റെ അപേക്ഷ അനുസരിച്ചാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി സമയം. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെയുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്.
എസ്.സി, എസ്.ടി നിയമ പ്രകാരം
കേസെടുക്കുന്നില്ലെന്ന് ആരോപണം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പട്ടികജാതിയിൽപ്പെട്ട ജീവനക്കാരൻ നൽകിയ പരാതിയിൽ പട്ടികജാതി അതിക്രമ നിയമ വകുപ്പ് ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപണം. പൊലീസിന്റെ നടപടിയിൽ പട്ടികജാതി വർഗ സംരക്ഷണ സമിതി പ്രതിഷേധിച്ചു. ജില്ലാ സിറ്റി പൊലീസ് കമ്മിഷണർക്ക് കഴിഞ്ഞമാസം അഞ്ചിന് പരാതി നൽകിയെങ്കിലും ആഴ്ചകൾ പിന്നിട്ടും വകുപ്പ് ഉൾപ്പെടുത്താനോ മൊഴിയെടുക്കാനോ അധികൃതർ തയ്യാറായില്ല. വയറ്റത്തും നെഞ്ചത്തും ഏറ്റ മർദ്ദനത്തെ തുടർന്ന് രവീന്ദ്രൻ നിലവിൽ നേരിടുന്ന ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് ജോലിക്ക് വരുന്നത് കുടുംബത്തിന്റെ ദയനീയാവസ്ഥ മുന്നിൽ കണ്ട് മാത്രമാണ്. ഇത്തരത്തിലുള്ള മർദ്ദനത്തിനും മറ്റും ഇരയാകുന്ന പരാതിക്കാർക്ക് പട്ടികജാതി വികസന വകുപ്പ് നൽകുന്ന ചികിത്സാ ധനസഹായം ലഭിക്കണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട വകുപ്പ് ചേർത്ത എഫ്.ഐ.ആർ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ പ്രതിൾക്ക് ജാമ്യം കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള എസ്.സി, എസ്.ടി വകുപ്പ് മന:പൂർവം ഉൾപ്പെടുത്താതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈ കൊള്ളുന്നത്. ഇതിനെതിരെ ദേശീയ സംസ്ഥാന പട്ടികജാതി കമ്മിഷൻ, മനുഷ്യവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്നും ഉദ്യോഗസ്ഥർക്ക് എതിരെയും സമിതിയുടെ നേതൃത്വത്തിൽ പരാതികൾ നൽകുമെന്ന് പട്ടികജാതി-വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |