ആലപ്പുഴ: മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നത് പോലെയാണ് ഇരുവരുടെയും വാക്കുകൾ. ഭരണ നിഷ്‌ക്രിയത്വം ഉണ്ടായാൽ ഇടപെടണമെന്ന് പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും കോൺഗ്രസ് ആവശ്യപ്പെടും. സർക്കാരിനെ പിരിച്ചുവിടുകയോ ഗവർണറെ പിൻവലിക്കുയോ ചെയ്യണം. ഗവർണറുടെ ജീവന് ഭീഷണി ഉണ്ടെങ്കിൽ ഗൗരവമായി കാണണം. ഗവർണറുടെ നടപടികളിൽ രാഷ്ട്രീയമില്ല. സർവകലാശാലകളിലെ നിയമനങ്ങൾ പിൻവാതിലൂടെയാണ് സി.പി.എം നടത്തിയത്. ഗവർണറുടെ ദൗർബല്യം ചൂഷണം ചെയ്യാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണം. യോഗ്യത ഇല്ലാത്തവരെ നിയമിക്കാർ കഴിയില്ലെന്ന് നിലപാടെടുത്ത ഗവർണറെ കുറ്റപ്പെടുത്തുന്നില്ല.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി രാഷ്ട്രീയ ബോധമുള്ളവർക്ക് മനസിലാകും. സി.പി.എം കേന്ദ്ര നേതൃത്വം അനുകൂലിക്കുന്നത് അതുകൊണ്ടാണ്. പച്ചത്തുരുത്തിൽ കിടക്കുന്ന കേരളത്തിലെ സി.പി.എമ്മിന് അതറിയില്ല. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം വലയുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പദ്ധതി പഠിക്കാനെന്ന പേരിൽ വിദേശയാത്ര നടത്തുകയാണെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |