ന്യൂഡൽഹി:എഴുപത് വർഷം മുമ്പ് ഇന്ത്യയിൽ വംശനാശം വന്ന ഏഷ്യൻ ചീറ്റകൾ അവസാനം വിഹരിച്ചിരുന്ന മദ്ധ്യപ്രദേശിലെ കുനോ പാൽപൂർ ഇനി നമീബിയയിൽ നിന്നു കൊണ്ടുവന്ന എട്ട് ചീറ്റകളുടെ പുതിയ ആവാസ കേന്ദ്രം.
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ വിന്ധ്യമലനിരകളോട് ചേർന്ന വിശാലമായ വനമേഖലയിൽ 748 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന കുനോ പാൽപൂർ ഇപ്പോൾ ദേശീയോദ്യാനമാണ്. ജനവാസമില്ലാത്ത ഈ പ്രദേശം അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലുള്ള കൊറിയ സാൽ വനങ്ങളോട് ചേർന്നാണ്. ഗ്വാളിയോർ രാജാക്കൻമാർ സ്ഥിരമായി വേട്ടയാടാൻ വന്നിരുന്ന മേഖലയാണിത്.
അനുയോജ്യമായ ആവാസ വ്യവസ്ഥ:
2010 - 2012 കാലത്ത് മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പത്ത് സ്ഥലങ്ങളിൽ നടത്തിയ സർവേയിലാണ് കുനോ ചീറ്റയുടെ ആവാസ വ്യവസ്ഥയാക്കാൻ തീരുമാനിച്ചത്.
പറ്റിയ കാലാവസ്ഥ, ഇരകളുടെ ലഭ്യത, മനുഷ്യ ഭീഷണിയില്ലാത്ത മേഖല, ചരിത്രപരമായ പ്രത്യേകത, ആഫ്രിക്കൻ സാവന്നാ പുൽമേടുകൾക്ക് സമാനമായ ഭൂപ്രകൃതി. കുനോ നദി തുടങ്ങിയവ കണക്കിലെടുത്തു.
ചീറ്റകൾ മനുഷ്യരെയും വലിയ കന്നുകാലികളെയും ആക്രമിക്കില്ല. എങ്കിലും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ പാർപ്പിക്കാനാവില്ല. തുറസ്സായ പുൽമേടുകൾ അനിവാര്യം.
ചീറ്റകൾക്ക് ആവാസ വ്യവസ്ഥ ഒരുക്കാൻ 1998-2003കാലത്ത് മേഖലയിലെ 24 ഗ്രാമങ്ങളിലെ സഹാറിയ ഗോത്രക്കാരായ 1650 കുടുംബങ്ങളെയും വളർത്തുമൃഗങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇപ്പോൾ പുല്ലുകൾ വളർന്ന് സാവന്ന പോലുള്ള ആവാസകേന്ദ്രമായി.
2018ൽ ദേശീയ ഉദ്യാന പദവി
കുനോയിൽ കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവയെയും പാർപ്പിക്കും. ഗുജറാത്തിലെ ഗീർവനം കഴിഞ്ഞാൽ സിംഹങ്ങൾക്കുള്ള രണ്ടാമത്തെ ആവാസ വ്യവസ്ഥ കുനോയിൽ ഒരുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഭീഷണിയായി പുള്ളിപ്പുലികൾ:
കുനോയിൽ 100 ചതുരശ്ര കിലോമീറ്ററിൽ ഒമ്പത് പുള്ളിപ്പുലികളുടെ സാന്നിദ്ധ്യമുണ്ട്. കൂടുതൽ കരുത്തുള്ള പുള്ളിപ്പുലി മെലിഞ്ഞ ചീറ്റപ്പുലിയെ ആക്രമിക്കുമോ എന്ന ഭീഷണിയുണ്ട്. ഇരകളും മറ്റു സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ ഇവ രണ്ടും കാട്ടിൽ ഒരുമിച്ച് ജീവിക്കുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കുറുക്കൻ, മാനുകൾ, ചെന്നായ തുടങ്ങിയ മൃഗങ്ങളും കുനോയിലുണ്ട്.
കുനോയിൽ നിലവിൽ 21 ചീറ്റകളെ പാർപ്പിക്കാം. ഭാവിയിൽ 36 ചീറ്റകളെ ഉൾക്കൊള്ളം. ടൂറിസ്റ്റുകൾക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. കുനോയിൽ ചീറ്റകൾ ഇണങ്ങിയാൽ പിന്നീട് അവയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കൊണ്ടുപോകും.
പ്രതീക്ഷയോടെ ഷിയോപൂർ:
കുനോ ദേശീയോദ്യാനത്തിനായി ഒഴിപ്പിച്ച 56,000 ആളുകൾ കടുത്ത തൊഴിലില്ലായ്‌മയിലും ദാരിദ്യത്തിലുമാണ്. ഭാവിയിൽ ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |