മാഡ്രിഡ്: ഫുട്ബാൾ പ്രേമികളുടെ പ്രിയപ്പെട്ട പോരാട്ടമായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ഡെർബി പോരിന് അരങ്ങുണരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30 മുതൽ അത്ലറ്റിക്കോയുടെ തട്ടകമായ വാൻഡ മെട്രൊപൊളീറ്റാനൊയിലാണ് മത്സരം.
ഇത്തവണത്തെ ലാലിഗ സീസണിലെ അദ്യ ഡെർബിയാണിത്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇത്തവണയും കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 5 മത്സരങ്ങളിൽ നിന്ന് 3 ജയമുള്ള അത്ലറ്രിക്കോ ഏഴാം സ്ഥാനത്താണ്.
പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം കരിം ബെൻസേമയുടെ സേവനം ഡെർബിയിലും റയലിന് ലഭിക്കില്ല. അതേസമയം പരിക്ക് ഭേദമായി തിരിച്ചെത്തിയ ഗോൾ കീപ്പർ ഒബ്ലെക്ക് ഇന്ന് അത്ലറ്റിക്കോയ്ക്കായി കളത്തിലിറങ്ങും.
നൃത്തമാടൂ വിനീ...
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ വിനീഷ്യസ് ജൂനിയറിന്റെ, ഗോൾ നേടിയശേഷം നൃത്തം ചെയ്യുന്ന ആഘോഷത്തെച്ചൊല്ലി വലിയവിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മാഡ്രിഡ് ഡെർബി പോരാട്ടം നടക്കുന്നത്. തങ്ങളുടെ തട്ടകത്തിൽ വിനീഷ്യസ് ഇത്തരം നൃത്ത ആഘോഷം നടത്തിയാൽ അദ്ദേഹം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അത്ലറ്റിക്കോ ക്യാപ്ടൻ കോക്കെ കഴിഞ്ഞ ദിവസം പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ ഇതിഹാസ താരം പെലെ ഉൾപ്പെടെ നിരവധി പേർ വിനീഷ്യസിന് പിന്തുണയുമായെത്തിയിരുന്നു. ബ്രസീലിന്റെയും റയലിന്റെയും ജേഴ്സിയിൽ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് വിനീഷ്യസ് കോക്കെയ്ക്ക് മറുപടി നൽകിയത്. കോക്കെയെ തള്ളി അത്ലറ്റിക്കോ സ്ട്രൈക്കർ അൽവാരൊ മൊറാട്ടോ വിനീഷ്യസിനെ പിന്തുണച്ചത് ശ്രദ്ധേയമായി. എല്ലാവർക്കും ആഘോഷിക്കാൻ അവകാശമുണ്ടെന്നും വിനീഷ്യസിന്റെ നൃത്തം ആരെയും വേദനിപ്പിക്കാനല്ലെന്നും മൊറാട്ട പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ശേഷം സാംബ നൃത്തം ചെയ്ത വിനീഷ്യസിനെ റയൽ മയോർക്കയുടെ താരങ്ങൾ ശാരീരികമായി നേരിടാൻ ഒരുങ്ങിയിരുന്നു.അവരുടെ കോച്ചും വിനീഷ്യസുമായി കോർത്തു. സ്പെയിനിലെ പ്രമുഖ ഫുട്ബാൾ ഏജന്റായ പെഡ്രോ ബ്രാവോ കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് ചാനൽ ചർച്ചയിൽ വിനീഷ്യസിന്റെ ഡാൻസിനെ കടന്നാക്രമിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കി. വിനീഷ്യസ് എതിരാളികളെ ബഹുമാനിക്കണം. ഇങ്ങനെ നൃത്തം ചെയ്യണമെങ്കിൽ അയാൾ ബ്രസീലിലേക്ക് പോകട്ടേ, സ്പെയിനിൽ നിങ്ങൾ എതിരാളികളെ ബഹുമാനിച്ചേ തീരൂ. ഇത്തരം കുരുങ്ങുകളി നിറുത്തണം - എന്നായിരുന്നു പെഡ്രോ പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചെന്ന വിമർശനങ്ങൾ എല്ലായിടത്തു നിന്നും വന്നതോടെ താരത്തിന്റെ പ്രവൃത്തികളെയാണ് കുരങ്ങ് എന്ന് ഉദ്ദേശിച്ചതെന്ന് പിന്നീട് ട്വീറ്റ് ചെയ്ത് പെഡ്രോ തടിതപ്പി.
വംശീയതയ്ക്കെതിരായ പോരാട്ടം തുടരൂവെന്നാണ് ഈ വിഷയത്തിൽ വിനീഷ്യസിനെ പിന്തുണച്ച് പെലെയുടെ ട്വീറ്റ്. വിനീഷ്യസിനോട് ഡ്രിബ്ലിംഗും നൃത്തവും തുടരൂവെന്നും അടുത്ത ഗോളിന് ഒന്നിച്ച് നൃത്തം ചെയ്യാമെന്നും ഇൻസ്റ്റ ഗ്രാമിൽ നെയ്മർ കുറിച്ചു. റയലിന്റെ ചിരവൈരികളായ ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞ ഉൾപ്പെടെയുള്ളർ വിനിയ്ക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു.
അതേസമയം വിനീഷ്യസിനെതിരായി ഉയരുന്ന വർഗീയ അധിക്ഷേപങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകകയാണ് റയൽ മാഡ്രിഡ്. ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വിനീഷ്യസിന്റെ നൃത്തത്തിൽ ഒരു അപാകതയും ഇല്ലെന്നും അദ്ദേഹത്തിനെ വംശീയമായി അധിക്ഷേപിക്കുന്നവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും റയൽ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |