ഭോപ്പാൽ : നമീബിയയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച ചീറ്റകളെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. ഇന്ത്യയിൽ എത്തിച്ച ചീറ്റകളെ വലിയ സുരക്ഷാ സംവിധാനത്തിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് ശേഷം പുതിയ ആവാസ വ്യവസ്ഥയുമായി ഇവ ഇണങ്ങിയ ശേഷം തുറസായ വനത്തിലേക്ക് തുറന്ന് വിടും. എന്നാൽ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ അതിജീവിക്കുമോ എന്ന സംശയത്തിലാണ് ഇപ്പോൾ വിദഗ്ദ്ധർ. ഒരു ദേശീയ ചാനലിനോട് സംസാരിക്കവേ പ്രകൃതി സംരക്ഷകനായ വാൽമിക് ഥാപ്പർ തന്റെ ആശങ്ക പങ്കുവച്ചു.
ശത്രുക്കളാൽ നിറഞ്ഞയിടം
കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ കാത്ത് നിരവധി ശത്രുക്കളാണുള്ളത്. കഴുതപ്പുലികൾ, പുള്ളിപ്പുലികൾ, നായ്ക്കൾ എന്നിവയ്ക്ക് ചീറ്റകളെ കൊല്ലാൻ കഴിയുമെന്ന് വാൽമിക് ഥാപ്പർ അഭിപ്രായപ്പെടുന്നു. ചീറ്റകൾക്ക് ഇവിടെ ഇരതേടുന്നതിനും, സമാധാനമായി നടക്കുവാനും, കുഞ്ഞുങ്ങളെ വളർത്തുവാനും നിരവധി ഭീഷണികളെ നേരിടേണ്ടി വരും.
ചീറ്റകളുടെ പ്രധാന ശത്രുക്കളാണ് പുള്ളിപ്പുലിയും, കഴുതപ്പുലിയും. ഇവ രണ്ടും കുനോയിൽ ധാരാളമുണ്ട്. ആഫ്രിക്കയിൽ ഹൈനകൾ ചീറ്റപ്പുലികളെ ഓട്ടിക്കുകയും, കൊല്ലുകയും ചെയ്യാറുണ്ട്. ഈ ഭീഷണികൾ കുനോയിലുമുണ്ട്. മറ്റൊരു വലിയ ഭീഷണി കുനോയ്ക്കു ചുറ്റുമുള്ള 150 ഗ്രാമങ്ങളാണ്. ചീറ്റകൾ ഈ മേഖലയിലേക്ക് ഇറങ്ങിയാൽ ഇവിടെ ആരെയും കടിച്ചുകീറാൻ തക്ക ശൗര്യമുള്ള നായകളുണ്ട്. ഇവയും പൂച്ചകളോട് സാമ്യമുള്ള സൗമ്യ മൃഗമായ ചീറ്റകൾക്ക് ഭീഷണിയുയർത്തും. കുനോയിൽ ചീറ്റപ്പുലികൾക്ക് ഭീഷണിയായി കടുവ എത്താനും സാദ്ധ്യതയുണ്ട്. രൺതംബോറിൽ നിന്ന് കടുവകൾ ഈ മേഖലയിൽ എത്താറുണ്ട്.
എവിടെ ഓടിയൊളിക്കും
ആഫ്രിക്കൻ വനപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥലങ്ങൾ. ടാൻസാനിയയിലെ നാഷണൽ പാർക്ക് പോലെയുള്ള സ്ഥലങ്ങളിലെ കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന പുൽമേടുകൾ ചീറ്റകൾക്ക് അതിവേഗം ഓടിയകലാൻ കഴിയുന്നവയാണ്. കുനോയിലെ വനപ്രദേശങ്ങളെ ഇത്തരത്തിൽ പുൽമേടുകളാക്കി മാറ്റിയില്ലെങ്കിൽ അതിവേഗത്തിൽ പായാൻ ചീറ്റകൾക്ക് കഴിയില്ല. കല്ലുകൾ നിറഞ്ഞ ഇടത്ത് വീണ് പരിക്കേൽക്കാനും സാദ്ധ്യതയുണ്ട്. വനഭൂമിയെ പുൽമേടാക്കിമാറ്റാൻ നിരവധി നിയമപ്രശ്നങ്ങളുണ്ട്, അതിനാൽ കുനോയിൽ അത് സാദ്ധ്യമാകുമോ എന്ന് കണ്ടറിയണം. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ചീറ്റകൾ പിന്നാക്കമാണ്.
ഇരയും വേണം ആവോളം
കുനോയിൽ ചീറ്റകൾ ആവശ്യത്തിന് കൃഷ്ണമൃഗങ്ങളെയോ ചിങ്കാരകളെയോ ഇരയായി ലഭ്യമാക്കണം. ഈ ജീവികളെ വളർത്തിക്കൊണ്ടു വന്നില്ലെങ്കിൽ ചീറ്റകളുടെ കണ്ണ് പതിയുന്നത് പുള്ളിമാനുകളിലാവും. എന്നാൽ നീണ്ട കൊമ്പുകളുള്ള പുള്ളിമാനെ വേട്ടയാടുമ്പോൾ ചീറ്റകൾക്ക് പരിക്കേൽക്കാൻ സാദ്ധ്യത കൂടുതലാണ്. പരിക്കുകൾ താങ്ങാൻ ശേഷിയില്ലാത്ത മൃഗമാണ് ചീറ്റകൾ.
രാജകീയ വരവ്
ഇന്ത്യയുടെ വന്യജീവി സൗന്ദര്യത്തിന് അലങ്കാരമായി ആഫ്രിക്കൻ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നു വിട്ടത്. നമീബിയയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ എട്ട് ചീറ്റപ്പുലികളെയാണ് എത്തിച്ചത്. ഇവയിൽ മൂന്നെണ്ണത്തിനെയാണ് മോദി ഔപചാരികമായി കൂടുതുറന്നു വിട്ടത്.
ലോകത്തെ ഏറ്റവും വേഗതയുള്ള ( മണിക്കൂറിൽ110 കിലോമീറ്റർവരെ) മൃഗമായ ചീറ്റപ്പുലികൾ എഴുപതു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ആവാസവ്യവസ്ഥയിലേക്ക് വരുന്നത്. കുനോയിൽ വിഹരിച്ചിരുന്ന ഏഷ്യൻ ചീറ്റപ്പുലികൾക്ക് 1952ൽ വംശനാശം സംഭവിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ 11ന് കുനോ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ പ്രത്യേക ക്വാറന്റൈൻ മേഖലയിലാണ് ചീറ്റകളെ വിട്ടത്. ഫെഡോറ തൊപ്പിയും ജാക്കറ്റും ധരിച്ച മോദി പത്തടി ഉയരമുള്ള വേദിയിൽ നിന്ന് ലിവർ തിരിച്ചാണ് മരക്കൂടുകൾ തുറന്നത്. ഒരു കൂട്ടിലെ രണ്ടെണ്ണത്തിനെയും പിന്നീട് 70മീറ്റർ അകലെയുള്ള കൂട്ടിലെ ഒന്നിനെയുമാണ് അദ്ദേഹം തുറന്നു വിട്ടത്. തുടർന്ന് ചീറ്റകളെ അദ്ദേഹം കാമറയിൽ പകർത്തുകയും ചെയ്തു. ജൻമദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടിയായിരുന്നു ഇത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ഒപ്പമുണ്ടായിരുന്നു.
യാത്രാക്ഷീണവും മയക്കുമരുന്ന് കുത്തിവച്ചതിന്റെ ആലസ്യവും പ്രകടമാക്കിയ ചീറ്റകൾ പുതിയ സ്ഥലം കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നമീബിയയിലെ ചീറ്റ കൺസർവേഷൻ ഫണ്ട് (സി.സി.എഫ്) എക്സിക്യൂട്ടീവ് ഡയറക്ടറും ലോകപ്രശസ്ത ചീറ്റ വിദഗ്ദ്ധനുമായ ലോറി മാർക്കറാണ് കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. അദ്ദേഹം ചീറ്റകളെ ഇന്ത്യയിലേക്ക് അനുഗമിച്ചു.
ചീറ്റകളുമായി വന്ന ബോയിംഗ് ജംബോ ജെറ്റ് ഇന്നലെ രാവിലെ എട്ടുമണിക്കാണ് ഗ്വാളിയോർ മഹാരാജ്പുര എയർബേസിൽ ഇറങ്ങിയത്. ജയ്പൂരിലെത്തിക്കാനുള്ള മുൻ തീരുമാനം അവസാന നിമിഷം മാറ്റി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മേൽനോട്ടത്തിൽ ചീറ്റപ്പുലികളെ പരിശോധനയ്ക്കു ശേഷം വ്യോമസേനയുടെ ഹെലികോപ്ടറിൽ പാൽപൂരിലേക്കും അവിടെ നിന്ന് ട്രക്കുകളിൽ കുനോ ഉദ്യാനത്തിലും എത്തിച്ചു.
2009ൽ വിഭാവനം ചെയ്ത 'ആഫ്രിക്കൻ ചീറ്റ ഇൻട്രൊഡക്ഷൻ പ്രൊജക്റ്റ് ഇൻ ഇന്ത്യ' പ്രകാരമാണ് ചീറ്റകളെ കൊണ്ടുവന്നത്. വലിയ മാംസഭുക്കുകളുടെ ലോകത്തെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റമാണിത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകൾ ഇന്ന് ലോകത്താകെ 7,000 എണ്ണമാണുള്ളത്.
ഉപഗ്രഹനിരീക്ഷണം
റേഡിയോ കോളറുകൾ കഴുത്തിൽ കെട്ടിയതിനാൽ ചീറ്റകളുടെ നീക്കങ്ങൾ വിദഗ്ദ്ധ സംഘം ഉപഗ്രഹസഹായത്തോടെ 24മണിക്കൂറും നിരീക്ഷിക്കും. ഒരുമാസം നിരീക്ഷിച്ച ശേഷമേ വിശാലമായ വനത്തിലേക്ക് വിടുകയുള്ളൂ. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റകളും നാലരയും അഞ്ചരയും വയസുള്ള മൂന്ന് ആൺ ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |