തിരുവനന്തപുരം : ആരെയും വ്യക്തിഹത്യ ചെയ്യാതെ പ്രശ്‌നാധിഷ്ഠിത നിലപാട് സ്വീകരിക്കുന്നുവെന്നതാണ് കേരളകൗമുദിയുടെ പ്രത്യേകതയെന്ന് മന്ത്രി ആന്റണി രാജു. പത്രാധിപർ കെ സുകുമാരന്റെ 41-ാമത് ചരമവാർഷിക ദിനത്തിൽ കേരളകൗമുദി നോൺ ജേൺലിസ്റ്റ്സ് അസോസിയേഷൻ പേട്ട കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകൾ
കേരളത്തിലെ മറ്റ് മാദ്ധ്യമങ്ങളെ കേരളകൗമുദിയിലൂടെ കണ്ണോടിക്കുമ്പോൾ അതിന്റെ നിഷ്‌പക്ഷത ബോദ്ധ്യമാകും. ഓരോ സംഭവത്തെയും അതിലെ വാർത്തയുടെ മൂല്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കുന്ന രീതിയാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഇന്ന് മുൻനിരയിലുള്ള പല വ്യക്തിത്വങ്ങൾക്കും വെള്ളവും വളവും നൽകി വളർത്തിയതിൽ കേരളകൗമുദി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും സമചിത്തതയുമാണ് കെ സുകുമാരന് എക്കാലവും പത്രാധിപരെന്ന വിശേഷണത്തിന് അർഹനാക്കിയത്. പത്രം ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ അല്ല മറിച്ച് അതിലെ എല്ലാ ജീവനക്കാരും ഒരുകുടുംബമാണെന്ന മഹത്തായ സംസ്കാരമാണ് പത്രാധിപർ പഠിപ്പിച്ചത്. കേരളം കണ്ട ഏക്കാലത്തെയും മഹാന്മാരുടെയും നവോത്ഥാന നായകരുടെയും ആശയാഭിലാഷങ്ങളിൽ അടിയുറച്ച് നിന്ന് അധസ്ഥിതർക്കും ആലംബഹീനർക്കും വേണ്ടി എന്നും അച്ചുനിരത്തിയ ചരിത്രമാണ് കേരളകൗമുദിക്കുള്ളത്.
രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ ശോഭിച്ച എം കെ കുമാരനും കെ ബാലകൃഷ്ണനും ഞായറാഴ്ച പംക്തി കൈകാര്യം ചെയ്തിരുന്ന സഹോദരൻ അയ്യപ്പനുമെല്ലാം കേരളത്തിന്റെ സാമൂഹ്യപരിച്ഛേദം കേരളകൗമുദിയുടെ താളുകളിൽ പ്രകടമാക്കി. കേരളകൗമുദി എന്തു പറയുന്നുവെന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കി. സത്യാന്വേഷികളായ മുൻഗാമികളുടെ പാതപിന്തുടർന്ന് കേരളകൗമുദിയുടെ ഇന്നത്തെ തലമുറ ആർജ്ജവത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി കെ പ്രശാന്ത് എം എൽ എ, ഡി സി സി പ്രസിഡന്റ് പാലോട് രവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പത്രാധിപർ കെ സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തകനുള്ള പുരസ്കാരം തിരുവനന്തപുരം പാലോട് ലേഖകൻ ജിജി ഡി ഐയ്ക്ക് സമ്മാനിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരളകൗമുദി കോട്ടയം യൂണിറ്റിലെ പ്രൊഡക്ഷൻ ജീവനക്കാരൻ സന്തോഷ്‌കുമാറിന്റെ മകൾ ശിവനന്ദ എസ് എസിന് മന്ത്രി ആന്റണി രാജുവും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം യൂണിറ്റിലെ പ്രൊഡക്ഷൻ ജീവനക്കാരൻ ലാൽ എസിന്റെ മകൻ ആദിത് സി എല്ലിന് മന്ത്രി ജി ആർ അനിലും ഉപഹാരം നൽകി അനുമോദിച്ചു. നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ എസ് സാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |