തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ ആക്രമണ ശ്രമത്തെക്കുറിച്ച് അന്വേഷിക്കാത്ത ആഭ്യന്തരവകുപ്പും പൊലീസും കടുത്ത അനാസ്ഥയാണ് കാട്ടിയതെന്നും ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാൾക്കും സ്വാഭാവികമായി പങ്കുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ പേരുപറയാതെ ഗവർണർ വ്യക്തമാക്കി.
ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്. ചില കാര്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തനിക്ക് അവകാശമില്ല, പക്ഷേ, തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ഗവർണർ എന്ന നിലയിൽ തനിക്ക് കടമയുണ്ട്. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് രണ്ടുമാസം മുമ്പ് ഒരു മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നത്. പാകിസ്ഥാന്റെ ഭാഷയിലുള്ള ആസാദി കാശ്മീർ പരാമർശമാണ് ഒരു മുൻ മന്ത്രി നടത്തിയത്. തന്റെ ഉത്തരവാദിത്വം ഭരണഘടനയോടും ജനങ്ങളോടുമാണ്.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ
മിണ്ടാതെ പോകണോ?
തന്നെ ഭയപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഒരു വിധത്തിലുള്ള സമ്മർദ്ദവും തനിക്കു മേൽ നടക്കില്ല. ആര് മൈക്ക് വച്ചാലും താൻ സംസാരിക്കുമെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ആരെയും താൻ രാജ്ഭവനിലേക്ക് ക്ഷണിച്ചുവരുത്തി സംസാരിക്കാറില്ല. തനിക്ക് വേണ്ടി മാദ്ധ്യമങ്ങൾ കാത്തിരിക്കുമ്പോൾ മിണ്ടാതെ പോവുകയാണോ വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |