തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പറിന്റെ 25 കോടി ഒന്നാംസമ്മാനം കൂടിയായപ്പോൾ അഞ്ചാമത്തെ ബമ്പർ സമ്മാനം തങ്ങളുടെ ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന സന്തോഷത്തിലാണ് ഭഗവതി ഏജൻസി ജീവനക്കാരും ഉടമ തങ്കരാജനും.
2017ലെ ക്രിസ്‌മസ്- ന്യൂ ഇയർ, വിഷു ബമ്പർ, 2015ൽ ഏഴ് കോടി സമ്മാനത്തുകയുണ്ടായിരുന്ന ഓണം ബമ്പർ, അതേവർഷം രണ്ട് കോടിയുള്ള സമ്മർ ബമ്പർ ലോട്ടറി എന്നിവയുടെ ഒന്നാംസമ്മാവും ഭഗവതി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റുകൾക്കായിരുന്നു. ഇതുകൂടാതെ 125 ഒന്നാം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ദിവസേന ഒരു ലക്ഷത്തിലധികം വിറ്റുവരവുണ്ട് തങ്കരാജന്റെ ലോട്ടറി കടകളിൽ. ഓരോ ബമ്പറടിക്കുമ്പോഴും തന്റെ തുടക്കകാലത്തെ കുറിച്ച് തങ്കരാജൻ ഒാർക്കും. 20 കൊല്ലം മുൻപ് ആറ്റിങ്ങൽ നഗരത്തിലെ റോഡിന്റെ ഒരു വശത്ത് ചെറിയ തട്ടിൽ തുടങ്ങിയതാണ് ലോട്ടറിക്കച്ചവടം. ചിറയിൻകീഴ് സ്വദേശിയായ തങ്കരാജന്റെ അമ്മയുടെ പേരാണ് ഭഗവതി. തന്റെ കടയിൽ നിന്നെടുക്കുന്ന ലോട്ടറികൾക്ക് സമ്മാനങ്ങൾ ലഭിച്ച് തുടങ്ങിയതോടെ ഭാഗ്യ ഏജൻസി എന്ന പേരുവന്നു.
തുടർന്ന് ആറ്രിങ്ങലിൽ തന്നെ ഒരു ചെറിയ കടമുറി വാടകയ്‌ക്ക് എടുത്ത് വില്പന ആരംഭിച്ചു. വിൽക്കുന്ന ലോട്ടറികൾക്ക് കൂടുതൽ സമ്മാനങ്ങൾ ലഭിച്ചുതുടങ്ങിയതോടെ ഒരു വലിയ കടമുറി വാങ്ങി. 20 വർഷം കൊണ്ട് സംസ്ഥാനത്ത് 21 ലോട്ടറി കടകൾ തുടങ്ങാനായി. 19 എണ്ണവും തിരുവനന്തപുരത്താണ്. രണ്ടെണ്ണം കൊല്ലം പരവൂരിലും പാരിപ്പള്ളിയിലും. ഭാഗ്യം തേടിയുള്ള യാത്രയിൽ മറ്റുള്ളവരുടെ ഉയർച്ചയിൽ താനും ചെറിയ നിമിത്തമായെന്ന സന്തോഷമാണ് തങ്കരാജന്റെ മനസ് നിറയെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |