SignIn
Kerala Kaumudi Online
Friday, 19 April 2024 6.17 PM IST

പത്രാധിപർ പിന്തുടർന്നത് മഹത്തായ സംസ്കാരം: മന്ത്രി ആന്റണി രാജു

uthkadanam

തിരുവനന്തപുരം: വാർത്തകളുടെ സത്യാന്വേഷണത്തിൽ ആരെയും വ്യക്തിഹത്യ ചെയ്യാതെ, പ്രശ്‌നാധിഷ്ഠിത നിലപാടെന്ന മഹത്തായ സംസ്കാരം പിന്തുടർന്നതാണ് പത്രാധിപരുടെയും

കേരളകൗമുദിയുടെയും പ്രത്യേകതയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പത്രാധിപർ കെ. സുകുമാരന്റെ 41-ാമത് ചരമവാർഷിക ദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പേട്ട കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും സമചിത്തതയുമാണ് കെ.സുകുമാരനെ എക്കാലവും പത്രാധിപരെന്ന വിശേഷണത്തിന് അർഹനാക്കിയത്. പത്രം ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടേതോ അല്ലെന്നും, അതിലെ എല്ലാ ജീവനക്കാരും ഒരു കുടുംബമാണെന്നുമുള്ള സംസ്കാരമാണ് പത്രാധിപർ പഠിപ്പിച്ചത്. കേരളത്തിലെ മറ്റു മാദ്ധ്യമങ്ങളെ അപേക്ഷിച്ച് കേരളകൗമുദിയിലൂടെ കണ്ണോടിക്കുമ്പോൾ അതിന്റെ നിഷ്‌പക്ഷത ബോദ്ധ്യമാകും.

ഓരോ സംഭവത്തെയും അതിലെ വാർത്തയുടെ മൂല്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കുന്ന രീതിയാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഇന്ന് മുൻനിരയിലുള്ള പല വ്യക്തിത്വങ്ങളേയും വെള്ളവും വളവും നൽകി വളർത്തിയതിൽ നിർണായക പങ്കാണ് കേരളകൗമുദിക്കുള്ളത്. കേരളം കണ്ട ഏക്കാലത്തെയും മഹാന്മാരുടെയും നവോത്ഥാന നായകരുടെയും ആശയാഭിലാഷങ്ങളിൽ അടിയുറച്ചു നിന്ന്, അധ:സ്ഥിതർക്കും ആലംബഹീനർക്കും വേണ്ടി അച്ച് നിരത്തിയ ചരിത്രമാണ് കേരളകൗമുദിക്കുള്ളത്.

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ശോഭിച്ച എം.കെ.കുമാരനും, കെ.ബാലകൃഷ്ണനും, സഹോദരൻ അയ്യപ്പനുമെല്ലാം കേരളത്തിന്റെ സാമൂഹ്യപരിച്ഛേദം കേരളകൗമുദിയുടെ താളുകളിൽ പ്രകടമാക്കി. കേരളകൗമുദി എന്തു പറയുന്നുവെന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉറ്റു നോക്കി. സത്യാന്വേഷികളായ മുൻഗാമികളുടെ പാത പിന്തുടർന്ന് കേരളകൗമുദിയുടെ ഇന്നത്തെ തലമുറ ആർജ്ജവത്തോടെ മുന്നേറുകയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം തിരുവനന്തപുരം പാലോട് ലേഖകൻ ജിജി.ഡി.ഐയ്ക്ക് മന്ത്രി ജി.ആർ.അനിൽ സമ്മാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരളകൗമുദി കോട്ടയം യൂണിറ്റിലെ പ്രൊഡക്ഷൻ ജീവനക്കാരൻ സന്തോഷ്‌‌ കുമാറിന്റെ മകൾ ശിവനന്ദ.എസ്.എസിന് മന്ത്രി ആന്റണി രാജുവും, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം യൂണിറ്റിലെ പ്രൊഡക്ഷൻ ജീവനക്കാരൻ ലാൽ.എസിന്റെ മകൻ ആദിത്.സി.എല്ലിന് മന്ത്രി ജി.ആർ.അനിലും ഉപഹാരം നൽകി. നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.